ഇസ്ലാമാബാദ്- പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയെ അറസ്റ്റ് ചെയ്തു. അഴിമതിക്കേസിലാണ് സർദാരിയെ അറസ്റ്റ് ചെയ്തത്. പാക്കിസ്ഥാനിലെ പ്രധാന പ്രതിപക്ഷമായ പീപ്പിൾസ് പാർട്ടിക്കേറ്റ ഏറ്റവും വലിയ അടിയാണ് സർദാരിയുടെ അറസ്റ്റ്. വ്യാജ ബാങ്ക് എക്കൗണ്ടുകൾ കൈവശം വെച്ചുവെന്നാണ് സർദാരിക്കെതിരായ കേസ്. ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ(എൻ.എ.ബി)യാണ് ആസിഫലി സർദാരിയുടെ അറസ്റ്റ് സംബന്ധിച്ച കാര്യം വെളിപ്പെടുത്തിയത്. അതേസമയം, അറസ്റ്റിന്റെ കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ആസിഫലി സർദാരിയെ രാഷ്ട്രീയ ലക്ഷ്യം വെച്ച് കുടുക്കിയതാണെന്ന് പീപ്പിൾസ് പാർട്ടി ആരോപിച്ചു. നേരത്തെ പ്രസിഡന്റാകുന്നതിന് മുമ്പ് അഴിമതിക്കേസിൽ ആസിഫലി സർദാരിയെ പതിനൊന്ന് വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചിരുന്നു. പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ ഭർത്താവാണ് ആസിഫലി സർദാരി.






