മോഡി തേളാണെന്ന പരാമര്‍ശം,  ശശി തരൂരിന് ജാമ്യം 

ന്യൂദല്‍ഹി-പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരായ തേള്‍ പരാമര്‍ശത്തില്‍ ശശി തരൂരിന് ജാമ്യം ലഭിച്ചു. ഡല്‍ഹി റോസ് അവന്യു കോടതിയാണ് തരൂരിന് ജാമ്യം അനുവദിച്ചത്. മോഡി ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണെന്ന തരൂരിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് രാജീവ് ബബ്ബാര്‍ പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ  ഇത്തരത്തിലുള്ള പ്രസ്താവനയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു രാജീവ് ബാബ്ബാറിന്റെ  പരാതി. 
20000 രൂപയുടെ സ്വന്തം ബോണ്ടില്‍ അഡിഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിഷാല്‍ ആണ് തരൂരിന് ജാമ്യം അനുവദിച്ചത്. 
പരാതിക്കാരനായ രാജീവ് ബബ്ബാറില്‍ നിന്ന് മൊഴി എടുത്തതിനു ശേഷം ജൂലൈ 25ന് കേസ് വീണ്ടും പരിഗണിക്കും. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോഡിയെന്നും കൈ കൊണ്ട് തട്ടികളയാനോ ചെരുപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്ന് പേര് വെളിപ്പെടുത്താന്‍ പറ്റാത്ത ഒരു ആര്‍എസ്എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു തരൂരിന്റെ  പരാമര്‍ശം.  കഴിഞ്ഞ വര്‍ഷം ബംഗളൂരൂ സാഹിത്യോല്‍സവത്തില്‍ വച്ചായിരുന്നു ശശി തരൂരിന്റെ  ഈ വിവാദ പരാമര്‍ശം. ഈ കേസില്‍ ഇന്ന് ഹാജരാകണമെന്ന് തരൂരിന് ഡല്‍ഹി കോടതി സമന്‍സ് അയച്ച പ്രകാരമാണ് തരൂര്‍ ഇന്ന് കോടതിയില്‍ ഹാജരായത്.

Latest News