തിരുവനന്തപുരം- ഭർത്താവിനെ മരണം കവർന്നെടുത്തത് അറിയാതെ ദുബായിലെ ബസപകടത്തിൽ മരിച്ച ദീപകുമാറിന്റെ ഭാര്യ ആതിരയും, നാല് വയസ്സുകാരി മകൾ അമൂല്യ മാധവും ആശുപത്രിയിൽ ചികിത്സയിൽ.
അഞ്ചു ദിവസത്തെ പെരുന്നാൾ അവധി ആഘോഷിക്കാൻ ഒമാനിലുള്ള ബന്ധുക്കളുടെ അടുത്തുപോയ ശേഷം ദീപകുമാർ ഭാര്യക്കും മകൾക്കുമൊപ്പം തിരിച്ച് ദുബായിലേക്ക് വരുമ്പോഴായിരുന്നു വ്യാഴാഴ്ച രാത്രി 17 പേരുടെ ദാരുണ അന്ത്യത്തിനിടയാക്കിയ അപകടമുണ്ടായത്. ദീപകുമാറും അപകടത്തിൽ മരിച്ചു. പരിക്കേറ്റ ആതിരയും, അമൂല്യയും ദുബായിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നും ചിലപ്പോൾ ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നാണ് വിവരമെന്നും ദീപകുമാറിന്റെ സഹോദരൻ ദീപ്തികുമാർ പറഞ്ഞു.
ദുബായിലുള്ള ബന്ധുക്കളാണ് ദീപ്തികുമാറിനെ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുന്നത്. അവധി ആഘോഷത്തിന്റെ ആലസ്യത്തിൽനിന്നും വിട്ടുമാറാത്ത അമൂല്യ ഇപ്പോഴും അച്ഛൻ മരിച്ച വിവരം അറിഞ്ഞിട്ടില്ല. ആതിരയോടും വിവരം പറഞ്ഞിട്ടില്ല.
ദുബായിലേക്കുള്ള മടക്കയാത്രയിൽ, കാറുകൾക്കു മാത്രം സഞ്ചരിക്കാനുള്ള റോഡിലേക്ക് അറിയാതെ ബസ് ്രൈഡവർ ഓടിച്ചു കയറ്റിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരമെന്നും എന്നാൽ, ഇത് എത്രമാത്രം വിശ്വസനീയമാണെന്ന് പറയാനാവില്ലെന്നും ദീപ്തി കുമാർ പറയുന്നു. 35 സീറ്റർ ബസായിരുന്നെന്നാണ് വിവരം.
തിരുവനന്തപുരം കൊച്ചുവേളി, മാധവപുരം, ടൈറ്റാനിയം പി.ഒ.ടി സി 32/223 ജയ ഭവനിൽ, പി.മാധവൻ- പ്രഭുല ദമ്പതികളുടെ മൂന്നു മക്കളിൽ ഇളയവനാണ് ദീപകുമാർ (40). ആറ് വർഷം മുമ്പാണ് ദീപകുമാറിന്റെ വിവാഹം കഴിഞ്ഞത്. മൂന്ന് വർഷം മുമ്പാണ് ഭാര്യയെയും കുഞ്ഞിനെയും ദുബായിലേക്ക് കൊണ്ടുപോയത്.