തലശ്ശേരി- മകൾക്കൊപ്പം പെരുന്നാൾ ആഘോഷിച്ചശേഷം ഉമ്മറിന്റെയും, മകൻ നബീലിന്റെയും മടക്കയാത്ര അന്ത്യയാത്രയായി. തലശ്ശേരി ജില്ലാ കോടതിക്ക് പിറകിലെ ചേറ്റംകുന്ന് ബ്രൈറ്റ് സ്‌കൂൾ പരിസരത്തെ സറീനാസിൽ ചോനോകടവത്ത് ഉമ്മർ മകൾക്കൊപ്പം പെരുന്നാൾ കൂടാനാണ് നബീലുമൊത്ത് തലശ്ശേരിയിൽനിന്ന് കഴിഞ്ഞ മാസം 30 ന് പോയത്. ഉമ്മറിന്റെ സഹോദരനുൾപ്പെടെയുള്ള ബന്ധുക്കൾ ദുബായിലുണ്ട്. ഇവരെ കണ്ട ശേഷം ഉമ്മർ, മകൾ ലുബിനയെയും കുടുംബത്തെയും കാണാൻ നബീലിനൊപ്പം മസ്‌കത്തിലേക്ക് പോവുകയായിരുന്നു. പെരുന്നാൾ ആഘോഷിച്ച് തിരികെ ദുബായിലേക്ക് വരുമ്പോഴാണ് അപകടം.
ഈയിടെയാണ് ലുബിന ഭർത്താവ് ജോലി നോക്കുന്ന മസ്‌കത്തിൽ വിസിറ്റ് വിസയിലെത്തിയത്. തുടർന്ന് ഉപ്പയെയും സഹോദരനെയും മസ്‌കത്തിലേക്ക് പെരുന്നാളാഘോഷിക്കാൻ ഇവർ ക്ഷണിക്കുകയായിരുന്നു. ആഹ്ലാദത്തോടെ പെരുന്നാൾ ദിനം ആഘോഷിച്ച് തിരിച്ച് ദുബായിൽ ബന്ധുക്കളുടെ അടുത്ത് വരുന്നതിനിടെയാണ് അപകടം ഉപ്പയുടെയും മകന്റെയും ജീവൻ കവർന്നത്. എയ്‌റോനോട്ടിക്ക് എൻജിനീയറിംഗ് കോഴ്‌സ് പൂർത്തിയാക്കിയ നബീലിന് നാട്ടിൽ ജോലി തരപ്പെട്ടിരുന്നു. ഈ ജോലിക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് നബീലിനെ മരണം തട്ടിയെടുത്തത്.
തലശ്ശേരി വടക്കുമ്പാട്ടെ പി.പി.മുഹമ്മദിന്റെയും സി.കെ.ആസ്യയുടെയും മകനാണ് മരിച്ച ഉമ്മർ. ഭാര്യ എടക്കാട്ടെ പരേതനായ ചാലക്കണ്ടി അബ്ദുൽ ഖാദറിന്റെ മകൾ എ.ടി.എം സറീന. അബ്ദുല്ല, ഹംന (എസ്.എസ്.എൽ.സി വിദ്യാർഥിനി, തലശ്ശേരി സേക്രട്ട് ഹാർട്ട് എച്ച്.എസ്.എസ്) എന്നിവരാണ് ഉമ്മറിന്റെ മറ്റ് മക്കൾ. സഹോദരങ്ങൾ: റഹ്മാൻ, ഖാലിദ്, സുഹറ, റാബിയ, ഇസ്മയിൽ, ഇസ്ഹാഖ്, സുനീറ.
ഇന്നലെ രാവിലെതന്നെ നാട്ടിൽ മരണ വിവരം എത്തിയെങ്കിലും ഉമ്മറിന്റെ വീട്ടുകാരെ കൃത്യമായ വിവരം അറിയിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഉമ്മറിന്റെ വീട്ടിലേക്ക് പോകാൻ ബന്ധുക്കളും അയൽവാസികളും ആദ്യം മടിച്ചു. ഒടുവിൽ വൈകിട്ടോടെ ബന്ധുക്കൾ വിവരം അറിയാൻ തുടങ്ങിയതോടെയാണ് പരിസരവാസികളംു മറ്റും വീട്ടിലെത്തിയതും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചതും.