സത്യപ്രതിജ്ഞ ഗംഭീരമാക്കും; നെതന്യാഹുവും പുടിനും വരും

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിളങ്ങുന്ന വിജയം നേടിയ നരേന്ദ്ര മോഡി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഗംഭീരമാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മോഡിയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന ഇസ്രായില്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനും ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍  30 ന് നിശ്ചയിച്ചിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് എത്തുമെന്നാണ് സൂചന.

ഈ മാസം 30 നായിരിക്കും മിക്കവാറും സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് വലിയ ആഘോമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി.
ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ചേരുന്ന ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം നരേന്ദ്രമോഡിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞടുക്കും. പുതിയ മന്ത്രിസഭയില്‍ അരുണ്‍ ജെയ്റ്റ്ലി ഉണ്ടാകില്ലെന്നും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രണ്ടാമനായി മന്ത്രിസഭയിലേക്ക് വരുമെന്നും സൂചനയുണ്ട്.

ചൊവ്വാഴ്ച്ച മോഡി സ്വന്തം മണ്ഡലമായ വരാണസിയില്‍ പോകും. കാശി വിശ്വനാഥക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. ബുധനാഴ്ച സ്വന്തം സംസ്ഥാനമായ ഗുജറാത്തിലെത്തും. അമ്മയെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം 30ന് സത്യപ്രതിജ്ഞ ചെയ്യും.
മന്ത്രിസഭാ രൂപീകരണം ചര്‍ച്ചചെയ്യാന്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ അടക്കമുള്ള എന്‍ഡിഎ നേതാക്കള്‍ ശനിയാഴ്ച അമിത് ഷായെ കാണും.

 

Latest News