കുട്ടികള്‍ നാലാം നിലയില്‍നിന്ന് താഴേക്ക് ചാടി; സൂറത്തില്‍ മരണം 20-video

സൂറത്ത്- ഗുജറാത്തിലെ സൂറത്തില്‍ കോച്ചിംഗ് സെന്ററിലുണ്ടായ അഗ്നിബാധയില്‍ മരിച്ചവരുടെ എണ്ണം 20 ആയി. വെള്ളിയാഴ്ച ഉച്ചക്കുശേഷമുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും കുട്ടികളാണ്. നാലുനില കെട്ടിടത്തിന്റെ മുകളിലെ നിലയില്‍നിന്ന് ജനലുകള്‍ വഴി കുട്ടികള്‍ താഴേക്കു ചാടുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു.

14-17 വയസ്സുകാരായ കുട്ടികളാണ് മരിച്ചത്. തീ പടര്‍ന്നത് കോണിപ്പടിക്കു സമീപത്തുനിന്നായതിനാല്‍ കുട്ടികള്‍ക്ക് താഴേക്ക് പോകാനായില്ലെന്ന് പോലീസ് ജോയിന്റ് കമ്മീഷണര്‍ ഹരികൃഷ്ണ പട്ടേല്‍ പറഞ്ഞു.

പിടിച്ചുകൊള്ളാമെന്നു പറഞ്ഞ് കുട്ടികളോട് ജനല്‍ വഴി ചാടാന്‍ തടിച്ചുകൂടിയ ജനങ്ങള്‍ പറയുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നു. ഇങ്ങനെ ചാടിയ കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചുവെന്ന് ജനപ്രതിനിധി ദര്‍ശന ജര്‍ദോഷ് പറഞ്ഞു.

സൂറത്തിലെ സര്‍ത്താന പ്രദേശത്തെ തക്ഷശില ആര്‍ക്കേഡില്‍ വൈകിട്ട് മൂന്നരയോടെ ഉണ്ടായ അഗ്നിബാധയില്‍ രണ്ട് നിലകള്‍ തീ വിഴുങ്ങി. പ്രദേശം മുഴുവന്‍ കറുത്ത പുക പരന്നിരുന്നു. കെട്ടിടത്തില്‍ 50-60 പേരുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹരികൃഷ്ണ പട്ടേല്‍ പറഞ്ഞു.

 

Latest News