ചരുക്കുനീക്കത്തിന് അഫ് ഗാനുമായി നേരിട്ട് വ്യോമപാത

ന്യൂദല്‍ഹി- ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമിടയില്‍ വിമാന മാര്‍ഗം നേരിട്ടുള്ള ചരക്കുനീക്കത്തിന് പുതിയ ഇടനാഴി പ്രവര്‍ത്തനക്ഷമമായി. ചരക്കുമായി കാബൂളില്‍ നിന്നെത്തിയ ആദ്യ വിമാനത്തിന്  തിങ്കളാഴ്ച ദല്‍ഹി വിമാനത്താവളത്തില്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. 60 ടണ്‍ ചരക്ക് വഹിച്ചുള്ള വിമാനം കാബൂളില്‍ അഫ്ഗാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഗനിയാണ് ഫ് ളാഗ് ഓഫാ ചെയ്തത്. പ്രധാനമായും മരുന്നുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, വൈദ്യ ഉപകരണങ്ങള്‍ എന്നിവയടങ്ങുന്ന 100 ടണ്‍ ചരക്കുമായി  ഒരു കാര്‍ഗോ വിമാനം ഞായറാഴ്ച ദല്‍ഹിയില്‍ നിന്ന് കാബൂളിലേക്ക് പറന്നിരുന്നു. കാബൂളില്‍ നിന്നുള്ള വിമാനം ദല്‍ഹിയില്‍ ഇറങ്ങിയതോടെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ഈ പ്രത്യേക ചരക്കുനീക്ക ഇടനാഴി ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്യപ്പെട്ടത്. 

കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രഡിന്‍റ് ഗനിയും തമ്മില്‍ ദല്‍ഹിയില്‍ നടന്ന ചര്‍ച്ചയിലാണ് ഈ പാത തുറക്കാന്‍ തീരുമാനമായത്. ഇതു യാഥാര്‍ത്ഥ്യമായതോടെ ഇന്ത്യന്‍ വിപണിയിലേക്ക് അഫ്ഗാന് നേരിട്ടുള്ള പ്രവേശനം സാധ്യമായി. 

Latest News