ദല്‍ഹിയില്‍ മുസ്‌ലിം വോട്ട് അവസാന നിമിഷം കോണ്‍ഗ്രസിനു പോയി -കെജ്‌രിവാള്‍

ന്യൂദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ അവസാന നിമിഷം മുസ്‌ലിം വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് മറിഞ്ഞുവെന്ന് മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പു വരെ ദല്‍ഹിയിലെ ഏഴു സീറ്റുകളും ആംആദ്മി പാര്‍ട്ടി നേടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അവസാന നിമിഷം മുസ്ലിം വോട്ട് പൂര്‍ണമായും കോണ്‍ഗ്രസിന് പോയി. എന്താണ് സംഭവിച്ചതെന്ന് കണ്ടുപിടിക്കാന്‍ ശ്രമിക്കുകയാണ് -അദ്ദേഹം പറഞ്ഞു.
ദല്‍ഹിയിലെ ഏഴു സീറ്റുകളിലും ആറാംഘട്ടത്തില്‍ ഈ മാസം 12-നായിരുന്നു വോട്ടെടുപ്പ്.
കെജ്‌രിവാള്‍ പറയുന്നത് മനസ്സിലാകുന്നില്ലെന്നാണ് ദല്‍ഹി കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത് പ്രതികരിച്ചത്.
തങ്ങള്‍ മുന്‍ഗണന നല്‍കുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ഓരോ വ്യക്തിക്കും അവകാശമുണ്ടെന്നും ദല്‍ഹിയിലെ ഭരണ മാതൃക ജനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു.
ബി.ജെ.പിയും ആംആദ്മിയും കോണ്‍ഗ്രസും തമ്മില്‍ ഇക്കുറി കടുത്ത പോരാട്ടത്തിനാണ് ദല്‍ഹി ഇക്കുറി സാക്ഷ്യം വഹിച്ചത്. കേന്ദ്ര മന്ത്രി ഹര്‍ഷവര്‍ധന്‍, ഷീലാ ദീക്ഷിത്, ഒളിംപ്യന്‍ വിജേന്ദര്‍ സിംഗ്, മുന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍, ആതിഷി മെര്‍ലാന തുടങ്ങിയവര്‍ പ്രധാന സ്ഥാനാര്‍ഥികളാണ്.

 

Latest News