തലശ്ശേരി- ഇരിട്ടി കീഴൂരിലെ സി.പി.എം പ്രവർത്തകൻ കോട്ടത്തിക്കുന്ന് കാണിക്കൽ വളപ്പിൽ യാക്കൂബിനെ (24) ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി ആർ.എൽ ബൈജു ശനിയാഴ്ച പ്രഖ്യാപിക്കും. പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം നേരത്തെ പൂർത്തിയായിരുന്നു.
ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ പതിനാറ് പേരാണ് കേസിലെ പ്രതികൾ. 2006 ജൂൺ 13 ന് രാത്രി 9.15 നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കൾക്കൊപ്പം പുതിയ പുരയിൽ ജമീലയുടെ വീട്ടു വരാന്തയിൽ ഇരിക്കുന്ന സമയത്ത് ആയുധങ്ങളുമായെത്തിയ പ്രതികൾ അക്രമം നടത്തുകയായിരുന്നു. ഇരുമ്പുവടി, വടിവാൾ തുടങ്ങിയ ആയുധങ്ങളംു ബോംബുമായെത്തിയ അക്രമി സംഘം നടത്തിയ അക്രമത്തിൽ കല്ലിക്കണ്ടി ബാബുവിനും സഹോദരൻ കല്ലിക്കണ്ടി സുഭാഷിനും പരിക്കേറ്റിരുന്നു. അക്രമി സംഘം എറിഞ്ഞ ബോംബ് യാക്കൂബിന്റെ തലയിൽ പതിക്കുകയും യാക്കൂബ് തലശ്ശേരി ജനറലാശുപത്രിയിലേക്കുള്ള വഴി മധ്യേ മരിക്കുകയുമായിരുന്നു. സംഭവത്തിനിടെ രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.
ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകരായ വിലങ്ങേരി ശങ്കരൻ മാസ്റ്റർ, വിലങ്ങേരി മനോഹരൻ എന്ന മനോജ്്, തെക്കൻ വീട്ടിൽ വിജേഷ് എന്ന പുതിയ വീട്ടിൽ വിജേഷ്, കൊട്ടേരി പ്രകാശൻ എന്ന ജോക്കർ പ്രകാശൻ, പി.കാവ്യേഷ്, പന്നിയോടൻ ജയകൃഷ്ണൻ,കുറ്റിയാടൻ ദിവാകരൻ,എസ്.ടി സുരേഷ്,പി.കെ പവിത്രൻ എന്ന ആശാരി പവിത്രൻ,പുത്തൻ വീട്ടിൽ മാവില ഹരീന്ദ്രൻ, കെ.കെ പപ്പൻ എന്ന പത്മനാഭൻ, എസ്.ടി സജീഷ്, കൊഴുക്കുന്നേൽ സജീഷ്, പടയൻകുട്ടി വൽസൻ, വള്ളി കുഞ്ഞിരാമൻ,കിഴക്കെ വീട്ടിൽ ബാബു എന്ന തുഫടൻ ബാബു എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ കെ.പി ബിനീഷയാണ് ഹാജരാവുന്നത്. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എൻ.ഭാസ്‌കരൻ നായർ, അഡ്വ.ജോസഫ് തോമസ്, അഡ്വ.ടി.സുനിൽ കുമാർ, അഡ്വ.പി പ്രേമരാജൻ എന്നിവരാണ് ഹാജാരാവുന്നത.്
യാക്കൂബ് കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം തില്ലങ്കേരി കാർക്കോട്ടെ അമ്മുഅമ്മ സ്മാരക മന്ദിരത്തിൽ വെച്ച് വത്സൻ തില്ലങ്കേരിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയെന്നായിരുന്നു പരാതി. യാക്കൂബിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നെന്ന പരാതിയെ തുടർന്നാണ് വത്സൻ തില്ലങ്കേരിയെ പ്രതി ചേർത്തിരുന്നത്.