റിയാദ് - പണം വെളുപ്പുക്കൽ, ഭീകരതക്ക് സാമ്പത്തിക സഹായം എന്നിവയുമായി ബന്ധപ്പെട്ട് പ്രതിദിനം ശരാശരി 16 പരാതികൾ വീതം ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് ലഭിക്കുന്നതായി കണക്ക്. 2016 ൽ 6002 ഉം 2017 ൽ 5987 ഉം പരാതികളാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് ലഭിച്ചത്. രണ്ടു വർഷത്തിനിടെ പണം വെളുപ്പിക്കലും ഭീകരതക്ക് സാമ്പത്തിക സഹായം നൽകിയതുമായും ബന്ധപ്പെട്ട് ആകെ 11,989 പരാതികളാണ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് ലഭിച്ചത്.
രണ്ടു വർഷത്തിനിടെ ഇത്തരത്തിൽ പെട്ട 317 കേസുകളിൽ കോടതികൾ വിധി പ്രസ്്താവിച്ചു. ഇതിൽ 219 എണ്ണം പണം വെളുപ്പിക്കൽ കേസുകളും 98 എണ്ണം ഭീകരതക്ക് സാമ്പത്തിക സഹായം നൽകിയതുമായി ബന്ധപ്പെട്ട കേസുകളുമാണ്. 2017 ൽ 170 വിധികളും 2016 ൽ 147 വിധികളുമാണ് കോടതികൾ പ്രഖ്യാപിച്ചത്.
2017 ൽ ലഭിച്ച പരാതികളിൽ 288 എണ്ണം നിയമ നടപടികൾക്ക് സാമ്പത്തിക കുറ്റാന്വേഷണ വകുപ്പ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 2017 ൽ 5657 പരാതികൾ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും 49 എണ്ണം ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനകളിൽ നിന്നും ഏജൻസികളിൽ നിന്നും 208 എണ്ണം സർക്കാർ വകുപ്പുകളിൽ നിന്നും 73 എണ്ണം വ്യക്തികളിൽ നിന്നുമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം പ്രതികളെന്ന് സംശയിക്കപ്പെടുന്നവരുടെ 926 അക്കൗണ്ടുകൾ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പരിശോധിച്ചു.