വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച പ്രൊഫസറെ സംരക്ഷിക്കുന്നു; ദല്‍ഹി പോലീസിന് നോട്ടീസ്

ന്യൂദല്‍ഹി- എട്ട് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചുവെന്ന കേസില്‍ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി പ്രൊഫസര്‍ അതുല്‍ ജോറിക്കെതിരെ കുറ്റപത്രം ഫയല്‍ ചെയ്യാത്ത ദല്‍ഹി പോലീസിന്  നോട്ടീസയച്ചു.  2018 മാര്‍ച്ചില്‍ ജെ.എന്‍.യുവിലെ എട്ട് വിദ്യാര്‍ഥിനികള്‍ വെവ്വേറെ നല്‍കിയ പരാതികളില്‍ പ്രൊഫസര്‍ക്കെതിരെ കേസെടുത്തെങ്കിലും പോലീസ് കുറ്റപത്രം ഫയല്‍ ചെയ്തിരുന്നില്ല. തുടര്‍ന്നാണ് പരാതിക്കാര്‍ കോടതിയെ സമീപിച്ചത്.
എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യുകയും 164 സി.ആര്‍.പി.സി പ്രകാരം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്‌തെങ്കിലും കുറ്റപത്രം സമര്‍പ്പിക്കാത്തതിന് പോലീസ് കാരണമൊന്നും പറഞ്ഞിരുന്നില്ല.
കുറ്റപത്രം നല്‍കുന്നതിലുണ്ടായ കാലതാമസം സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും കാരണമാകുമെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ഒരു വര്‍ഷമായി കുറ്റപത്രം നല്‍കാതെ നീട്ടിക്കൊണ്ടുപോയ പോലീസ് നിയമനടപടികളില്‍നിന്ന് പ്രതിക്ക് സംരക്ഷണം നല്‍കുകയാണന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
ദല്‍ഹി പോലീസ് അറസ്റ്റ് ചെയത് പ്രൊഫ. ജോറിക്ക് 2018 മാര്‍ച്ച് 20നു തന്നെ ജാമ്യം നല്‍കിയിരുന്നു. വിശദീകരണം ആവശ്യപ്പെട്ട് പോലീസിനു നോട്ടീസയച്ച ഹൈക്കോടതി ജെ.ആര്‍. മിധ കേസ ഒക്ടോബര്‍ 31 ലേക്ക് മാറ്റി.

 

Latest News