Sorry, you need to enable JavaScript to visit this website.

ഫാത്തിമക്ക് സ്‌കൂളില്‍ പോകണം, അവളെ ആര് സഹായിക്കും?

അജ്മാന്‍- ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഴിയുന്ന ഫിലിപ്പിനോ പെണ്‍കുട്ടി ഫാത്തിമയുടെ ഭാവി അനിശ്ചിതത്വത്തില്‍. ആറു വയസ്സുകാരിയായ ഫാത്തിമയുടെ മാതാവ് പണ്ടേ  അവളെ ഉപേക്ഷിച്ചതാണ്. സ്‌കൂളില്‍ ചേരാന്‍ ആഹ്ലാദത്തോടെ കാത്തിരുന്ന ഫാത്തിമ ഇപ്പോള്‍ അനിശ്ചിതത്വത്തിന്റെ പിടിയിലാണ്.
മിടുക്കിയാണ്  ഫാത്തിമ. ഒരു വയസ്സുള്ളപ്പോള്‍ യഥാര്‍ഥ മാതാവ് ദുബായില്‍ ഉപേക്ഷിച്ചതാണ് ഫാത്തിമയെ. പിന്നീട് ഒരു പാക്-ഫിലിപ്പിനോ ദമ്പതികള്‍ അവളെ അഞ്ചുവര്‍ഷം സംരക്ഷിച്ചു. ഇവര്‍ക്ക് ദുബായില്‍ പ്രതിസന്ധിയായപ്പോള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അജ്മാനിലെ സുഹൃത്തുക്കളെ ഏല്‍പിച്ചു.
ഫാത്തിമയുടെ ജനനത്തെക്കുറിച്ചോ മറ്റ് വിവരങ്ങളെക്കുറിച്ചോ രേഖകളൊന്നും ലഭ്യമല്ല. പാസ്‌പോര്‍ട്ടോ എമിറേറ്റ്‌സ് ഐഡിയോ വിസയോ ഇല്ല. സ്‌കൂളില്‍ ചേര്‍ക്കാനോ ആശുപത്രിയില്‍ കാണിക്കാനോ ഉള്ള രേഖകളുമില്ല.
ഫാത്തിമയുടെ രേഖകള്‍ ശരിയാക്കി അവളെ സ്‌കൂളില്‍ ചേര്‍ക്കാനാണ് ഇപ്പോള്‍ അവളെ സംരക്ഷിക്കുന്ന പാക്കിസ്ഥാനി പൗരനും സുഹൃത്തുക്കളും ശ്രമിക്കുന്നത്. ഫാത്തിമയെ നേരത്തെ സംരക്ഷിച്ച ദമ്പതികള്‍ ഇപ്പോള്‍ വേര്‍പിരിഞ്ഞതും രണ്ടു രാജ്യങ്ങളിലായതും സ്ഥിതി സങ്കീര്‍ണമാക്കിയിട്ടുണ്ട്. ആര്‍ക്കും വേണ്ടാത്ത കുഞ്ഞിനെ ദത്തെടുക്കാന്‍ തയാറാണെന്നും അതിനായുള്ള ശ്രമത്തിലാണെന്നും 34 കാരനായ പാക്കിസ്ഥാനി സയിദ് അലി മുഅസ്സം പറഞ്ഞു. അതിനായുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.

Latest News