Sorry, you need to enable JavaScript to visit this website.

ആലപ്പുഴയിലെ കുഞ്ഞ് മരിച്ചത്  ശ്വാസം മുട്ടി, മാതാപിതാക്കള്‍ കസ്റ്റഡിയില്‍ 

ചേര്‍ത്തല- ആലപ്പുഴയില്‍ ഒന്നേകാല്‍ വയസുകാരി മരണപ്പെട്ട സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞ് മരിച്ചത് ശ്വാസം കിട്ടാതെയെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ഇതോടെ നടന്നത് കൊലപാതകമാണെന്നുറപ്പിച്ച പൊലീസ് തുടര്‍ നടപടികള്‍ക്കായി മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകിട്ടാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉറങ്ങിക്കിടന്നതിനുശേഷം ചലനമില്ലാതിരുന്ന കുട്ടിയെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി.പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചുണ്ടിലെ പാടൊഴികെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. കുട്ടി ഉച്ചവരെ കോളനിയില്‍ ഓടിക്കളിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. എന്നാല്‍ ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടി ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് വ്യക്തമായത്.

Latest News