കൊച്ചി- കോൺഗ്രസ് ദേശീയ പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ പ്രസംഗം രണ്ടു പരിഭാഷകരെ അടയാളപ്പെടുത്തുന്നതായി. രാജ്യസഭ ഉപാധ്യക്ഷനായിരുന്ന കോൺഗ്രസ് നേതാവ് പി.ജെ കുര്യനെയും ജ്യോതി വിജയകുമാറിനെയുമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. പത്തനാപുരത്ത് ചെങ്ങന്നൂരിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി വിജയകുമാറിന്റെ മകൾ ജ്യോതി വിജയകുമാർ രാഹുലിന്റെ തീപ്പൊരി പ്രസംഗം ആശയവും ഗാംഭീര്യവും ചോരാതെ പരിഭാഷപ്പെടുത്തിയപ്പോൾ ഏറെക്കാലത്തെ രാഷ്ട്രീയപാരമ്പര്യമുള്ള പി.ജെ കുര്യൻ പതറുന്ന കാഴ്ച്ചക്കാണ് കേരളം സാക്ഷിയായത്. തിരുവനന്തപുരം സിവിൽ സർവീസ് അക്കാദമിയിലെ സോഷ്യോളജി ഫാക്കൽറ്റിയായി ജോലി ചെയ്യുന്ന ജ്യോതി കോൺഗ്രസ് വേദികളിലെ പരിചിത പരിഭാഷകയാണ്. 2016ൽ സോണിയാ ഗാന്ധി കേരളത്തിലെത്തിയപ്പോൾ അന്നത്തെ പ്രസംഗവും പരിഭാഷപ്പെടുത്തി ജ്യോതി കയ്യടി വാങ്ങിയിരുന്നു. വൈകാരികമായ സോണിയാ ഗാന്ധിയുടെ പ്രസംഗത്തിന് കൃത്യമായ പരിഭാഷാ പ്രസംഗം നിർവ്വഹിച്ച ജ്യോതിയെ സോണിയാ ഗാന്ധി അഭിനന്ദിക്കുകയും ചെയ്തു.
അതേസമയം, മൈക്കിന് ശബ്ദമില്ലാത്തതും പരിഭാഷയിൽ തപ്പിത്തടഞ്ഞും പി.ജെ കുര്യൻ വെള്ളംകുടിച്ചു. രണ്ട് തവണയാണ് മുൻ രാജ്യസഭ എം.പിയും, രാജ്യസഭ മുൻ ഉപാധക്ഷ്യനുമായ പി.ജെ കുര്യന് പരിഭാഷയ്ക്ക് തയ്യാറാക്കിയ മൈക്ക് വേദിയിൽ നിന്നും രാഹുൽ ഗാന്ധിക്ക് അടുത്തേക്ക് മാറ്റിവയ്ക്കേണ്ടി വന്നത്.
താൻ സംസാരിച്ച മൈക്കിന് ശബ്ദം പോര എന്ന് രാഹുൽ പരാതിയും പറഞ്ഞു. ഒടുവിൽ തന്റെ മൈക്കുമെടുത്ത് പരിഭാഷകൻ പിജെ കുര്യൻ രാഹുലിന് തൊട്ട് അടുത്ത് എത്തി. ഒടുവിൽ രാഹുൽ ഗാന്ധിതന്നെ കുര്യനെ വിളിച്ച് അടുത്ത് നിർത്തി. മൂന്നുവട്ടം കുര്യന് വേണ്ടി രാഹുൽ താൻ പറഞ്ഞത് ആവർത്തിക്കേണ്ടിവന്നു.