ലഖ്നൗ- ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ യു.പി ബി.ജെ.പിയെ പ്രതിരോധത്തിലാക്കി സഖ്യകക്ഷിയുടെ വെല്ലുവിളി. സഖ്യകക്ഷി നേതാവ് ഓം പ്രകാശ് രാജ്ബ്ബർ ഞായറാഴ്ച പുലർച്ചെ മൂന്നിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടിലേക്ക് രാജിക്കത്ത് സമർപ്പിക്കാനെത്തി. എന്നാൽ മുഖ്യമന്ത്രി ഉറങ്ങുകയാണെന്നും അദ്ദേഹത്തെ കാണാതെ തിരിച്ചുപോരേണ്ടി വരുമെന്നും പിന്നീട് രാജ്ബ്ബർ പറഞ്ഞു. ബി.ജെ.പി സഖ്യകക്ഷിയായ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ നേതാവാണ് ഓം പ്രകാശ്. ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കുകയാണെന്നും 25 മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കുമെന്നും രാജ്ബ്ബർ പറഞ്ഞു. കിഴക്കൻ യു.പിയിൽ തന്റെ പാർട്ടിക്ക് മത്സരിക്കാൻ ബി.ജെ.പി ആവശ്യത്തിന് സീറ്റ് നൽകിയില്ല എന്നതാണ് രാജ്ബ്ബറിനെ പ്രകോപിപ്പിച്ചത്. അഞ്ചു സീറ്റുകളായിരുന്നു രാജ്ബ്ബറിന്റെ പാർട്ടി ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് രണ്ടുവട്ടം ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.