ജെറ്റ് എയര്‍വേയ്‌സിന് ഐ.ഒ.സി ഇന്ധന വിതരണം നിര്‍ത്തി

ന്യൂദല്‍ഹി- കുടിശ്ശിക നല്‍കാത്തതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സിനുള്ള ഇന്ധന വിതരണം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി.എല്‍) നിര്‍ത്തിവെച്ചു. നിലനില്‍പിനായി പൊരുതുന്ന ജെറ്റ് എയര്‍വേയസിന് ബുധനാഴ്ച ഉച്ചക്കു ശേഷമാണ് ഇന്ധന വിതരണം നര്‍ത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.


120 കോടി ഡോളര്‍ കടബാധ്യതയാല്‍ നട്ടം തിരിയുന്ന ജെറ്റിന് ഇത് രണ്ടാം തവണയാണ് ഐ.ഒ.സി.എല്‍ ഇന്ധന വിതരണം നിര്‍ത്തിവെക്കുന്നത്. ബാങ്കുകള്‍ക്കും പൈലറ്റുമര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കും മറ്റു വിതരണക്കാര്‍ക്കുമായി വന്‍ കുടിശ്ശികയാണ് ജെറ്റ് എയര്‍വേയ്‌സ് തീര്‍ക്കാനുള്ളത്. മാര്‍ച്ച് അവസാനം ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം വായ്പാദാതാക്കളില്‍നിന്ന് 218 ദശലക്ഷം ഡോളര്‍ ജെറ്റ് എയര്‍വേയിസിനു ലഭിക്കാനിരിക്കെ, സമ്മര്‍ദ തന്ത്രത്തിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഇന്ധനം നിഷേധിക്കുന്നതെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.


ബാങ്കുകളില്‍നിന്ന് പണം ലഭിക്കുമെന്ന് ഉറപ്പായതോടെ മാര്‍ച്ച് വരെയുള്ള ശമ്പള കുടിശ്ശിക കൊടുത്തുതീര്‍ക്കുമെന്ന് ജെറ്റ് എയര്‍േയ്‌സ് പൈലറ്റുമാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും ഉറപ്പു നല്‍കിയിരുന്നുവെങ്കിലും പാലിച്ചിരുന്നില്ല. പൈലറ്റുമാര്‍ ഏപ്രില്‍ ഒന്നുമുതല്‍ പ്രഖ്യാപിച്ച സമരം പിന്നീട് ഡിസംബര്‍ മാസത്തെ ശമ്പളം നല്‍കി തല്‍ക്കാലം ഒത്തുതീര്‍ക്കുകയായിരുന്നു.

 

Latest News