ഈസ്റ്റ് എളേരിയിൽ ഡി.ഡി.എഫ് എങ്ങോട്ട് ചായും?
കാസർകോട് -'രാഹുൽ ഗാന്ധി വരുന്നു, അദ്ദേഹം പ്രധാനമന്ത്രിയാകണം എന്നൊക്കെ ആഗ്രഹമുണ്ട്, ഞങ്ങളുടെ ഉള്ളിൽ കോൺഗ്രസുണ്ട്, പക്ഷേ ഞങ്ങൾക്ക് ഉറച്ച നിലപാടുമുണ്ട്, നാളെ അപകടത്തിൽ ചെന്ന് ചാടാൻ ഞങ്ങളെ കിട്ടില്ല...' ലോക്‌സഭാ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിച്ചു നിൽക്കേ ഈ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറിയേക്കാവുന്ന മലയോരത്തെ ജനകീയ വികസന മുന്നണി (ഡിഡിഎഫ് ) നേതാവും ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ജയിംസ് പന്തമ്മാക്കലിന്റെ അടിയുറച്ച വാക്കുകളാണിത്.
2014 ലെ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ടി. സിദ്ദീഖിന് വേണ്ടി ഈസ്റ്റ് എളേരി പഞ്ചായത്തിൽ മാത്രം 32 കുടുംബ യോഗങ്ങൾ നടത്താൻ നേതൃത്വം വഹിച്ചയാളാണ് ജയിംസ് പന്തമ്മാക്കൽ. അന്ന് ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
പഞ്ചായത്തിൽ മാത്രം അഞ്ചു വർഷം മുമ്പ് സിദ്ദീഖിന് കിട്ടിയത് 7700 വോട്ടാണ്. സി.പി.എം നേതൃത്വം നൽകുന്ന എൽ.ഡി.എഫിന് 2800 വോട്ടുകളും ലഭിച്ചു. സ്ഥാനാർഥിയെ കയറ്റാത്തതിന് മലയോരത്ത് വോളിബോൾ നടത്തിയ സംഘത്തോട് 75,000 രൂപ വിനോദ നികുതി പിരിച്ച ശക്തനാണ് ജയിംസ് പന്തമാക്കൽ.
ഇദ്ദേഹത്തെ പിന്തുണക്കാൻ നാടൊന്നാകെ എത്തിയതോടെ ആ കരുത്ത് വർധിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാഷ്ട്രീയ സാഹചര്യം കീഴ്‌മേൽ മറിഞ്ഞു. ജയിംസ് പന്തമാക്കലും കൂടെയുള്ളവരും പാർട്ടിക്ക് പുറത്തായതോടെ മലയോരത്ത് കോൺഗ്രസിന്റെ കഷ്ടകാലവും തുടങ്ങി.
ഡി ഡി എഫ് രൂപീകരിച്ചതോടെ പൂർണമായും എതിരായ ഈ വിഭാഗം കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ചാണ് മുന്നണികളെ അട്ടിമറിച്ചു പഞ്ചായത്ത് ഭരണം പിടിച്ചെടുത്തത്. 16 സീറ്റുകളുള്ള ഈസ്റ്റ് എളേരി പഞ്ചായത്തിൽ 10 സീറ്റുകൾ ഡി ഡി എഫ് പിടിച്ചെടുത്തത് ചതുഷ്‌കോണ മത്സരത്തിലാണ് എന്നതാണ് പ്രത്യേകത.
കോൺഗ്രസ്, കേരള കോൺഗ്രസ് പാർട്ടികൾക്ക് ഓരോ സീറ്റും സി പി എമ്മിന് നാല് സീറ്റും ലഭിച്ചു. ഡി ഡി എഫിന് മാത്രമായി 7450 വോട്ടുകളാണ് ലഭിച്ചത്. അതിന് ശേഷം നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായ നിലപാടാണ് ഡി ഡി എഫ് എടുത്തത്.
അതുകാരണം ഇടതുമുന്നണിയുടെ ഭൂരിപക്ഷം തൃക്കരിപ്പൂർ മണ്ഡലത്തിൽ ആനുപാതികമായി വർധിക്കുകയും ചെയ്തു. ഇത്തവണ ഡി ഡി എഫിന്റെ വോട്ട് ആരുടെ പെട്ടിയിൽ വീഴും എന്ന് ജെയിംസ് പന്തമാക്കലിനോട് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. ഡി ഡി എഫിനെ സഹായിക്കുന്നവർക്കും വികസന പദ്ധതികൾ അനുവദിച്ചു നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നവർക്കും ഞങ്ങൾ വോട്ട് ചെയ്യും എന്നാണ് കോൺഗ്രസിനെ നിലംപരിശാക്കിയ മലയോരത്തെ ഈ വിപ്ലവകാരി പറയുക.
അതോടൊപ്പം ഒരു കാര്യം കൂടി അദ്ദേഹം പറയുമ്പോൾ കാറ്റ് എങ്ങോട്ടാണെന്ന് ചേർത്തുവായിക്കാം. ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം 150 കോടിയുടെ വികസന പദ്ധതികൾ ഈസ്റ്റ് എളേരിക്ക് നൽകിയെന്നും നാല് വർഷമായി ചിറ്റാരിക്കാൽ ഡിവിഷനിൽനിന്ന് തെരഞ്ഞെടുത്തയച്ച കോൺഗ്രസുകാരിയായ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഈ പഞ്ചായത്തിന് ഒരു ചില്ലിക്കാശ് പോലും നൽകിയിട്ടില്ലെന്നും പന്തമാക്കൽ തുറന്നടിക്കുന്നു.
തെരഞ്ഞെടുപ്പിൽ രാഷ്ട്രീയമില്ലെന്ന് പറയുമ്പോഴും യു ഡി എഫ് സ്ഥാനാർഥിക്കെതിരെയും ഡി ഡി എഫ് ആഞ്ഞടിക്കുന്നുണ്ട്. ആരെയെങ്കിലും കൊണ്ടുനിർത്തിയാൽ വോട്ട് ചെയ്യാൻ സാധിക്കില്ലെന്നും ജെയിംസ് പറയുന്നു.
പഞ്ചായത്തിൽ നിർണായക ശക്തിയായ ഡി ഡി എഫ് അടുത്ത ദിവസങ്ങളിൽ തന്നെ വീടുകൾ തോറും കയറാൻ തീരുമാനിച്ചിട്ടുണ്ട്. ഈ വാർഡ് തല കാമ്പയിനിൽ ആർക്ക് വോട്ട് ചെയ്യണമെന്ന് ഒരു പക്ഷേ ഡി ഡി എഫ് പറഞ്ഞേക്കാം. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിലാണ് ഏപ്രിൽ പത്തിന് ശേഷമുള്ള ഗൃഹസന്ദർശനം.






