റിയാദ് - സൗദി ഇലക്ട്രിസിറ്റി കമ്പനിക്കെതിരെ കഴിഞ്ഞ വർഷം ഉപയോക്താക്കളിൽ നിന്ന് പതിനായിരത്തോളം പരാതികൾ വൈദ്യുതി റെഗുലേറ്ററി അതോറിറ്റിയായ ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ അതോറിറ്റിക്ക് ലഭിച്ചതായി അതോറിറ്റി ഗവർണർ ഡോ. അബ്ദുല്ല അൽശഹ്‌രി വെളിപ്പെടുത്തി. സൗദി ഇലക്ട്രിസിറ്റി കമ്പനിയിൽ നിന്ന് പരാതികൾക്ക് പരിഹാരം ലഭിക്കാത്തതിനെ തുടർന്നാണ് ഉപയോക്താക്കൾ അതോറിറ്റിയെ സമീപിച്ചത്. വൈദ്യുതി ബിൽ കൃത്യമല്ലെന്ന് ഉപയോക്താക്കൾക്ക് സംശയം തോന്നിയാലും ഏറെ കാലതാമസം വരുത്തി ദീർഘ കാലത്തെ ഇടവേളക്കു ശേഷം ഭീമമായ തുകയുടെ ബിൽ ഇഷ്യൂ ചെയ്താലും ഉപയോക്താക്കളുടെ പരാതികൾക്ക് കമ്പനി പരിഹാരം കണ്ടിരിക്കണം. ഇത്തരം സാഹചര്യങ്ങളിൽ പരാതികൾക്ക് കമ്പനി പരിഹാരം കാണാത്ത പക്ഷം ഉപയോക്താക്കൾക്ക് അതോറിറ്റിയെ സമീപിക്കാവുന്നതാണ്. അതോറിറ്റി നടത്തുന്ന അന്വേഷണത്തിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം കമ്പനി വഹിക്കേണ്ടിവരും.
ബിൽ ഇഷ്യൂ ചെയ്യുന്നതിന് ആറു മാസത്തിലേറെ കാലതാമസമുണ്ടാവുകയോ വൈദ്യുതി മീറ്റർ തകരാറു മൂലം ഒരു വർഷത്തിനു ശേഷം ബില്ലുകൾ ലഭിക്കുകയോ ചെയ്താൽ ഉപയോക്താക്കൾ ആറു മാസക്കാലത്തെ ബിൽ തുക മാത്രം അടച്ചാൽ മതിയെന്ന് ഇലക്ട്രിസിറ്റി ആന്റ് കോ-ജനറേഷൻ അതോറിറ്റി നിയമം അനുശാസിക്കുന്നുണ്ട്. ആറു മാസത്തിൽ കൂടുതലുള്ള കാലത്തെ വൈദ്യുതി ഉപഭോഗത്തിനുള്ള ബിൽ കമ്പനി വഹിക്കണം. സൗദിയിൽ വൈദ്യുതി ഉപഭോഗത്തിന്റെ 70 ശതമാനവും കെട്ടിടങ്ങളുടെ പങ്കാണ്. ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് എയർ കണ്ടീഷനറുകളാണ്. കെട്ടിടങ്ങളിലെ തെർമൽ ഐസൊലേഷൻ 30 ശതമാനം വൈദ്യുതി ബിൽ ലാഭിക്കുന്നതിന് സഹായിക്കും.
കുറഞ്ഞ വൈദ്യുതി നിരക്കുകൾ വൈദ്യുതി ഉപഭോഗം മിതമാക്കുന്നത് പ്രോത്സാഹിപ്പിക്കില്ല. നിയന്ത്രണമില്ലാത്ത വൈദ്യുതി ഉപഭോഗം ആളുകൾ ശീലിച്ചിരിക്കുന്നു. ഇതേത്തുടർന്നാണ് വൈദ്യുതി, ജല ഉപഭോഗം മിതമാക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുള്ള പ്രോഗ്രാമുകൾ സർക്കാർ ആരംഭിച്ചത്.
സൗദിയിൽ ജലവിനിയോഗം ഏറെ കൂടുതലാണ്. സൗദിയിൽ ഓരോരുത്തരും പ്രതിദിനം ശരാശരി 260 ലിറ്റർ ജലം ഉപയോഗിക്കുന്നുണ്ട്. ശുദ്ധീകരിച്ച സമുദ്ര ജലം റിയാദിൽ എത്തിക്കുന്നതിന് സമുദ്രജല ശുദ്ധീകരണ ശാല സ്ഥാപിക്കുന്നതിന് ആയതിനേക്കാൾ കൂടുതൽ ചെലവ് വന്നിട്ടുണ്ടെന്നും ഡോ. അബ്ദുല്ല അൽശഹ്‌രി പറഞ്ഞു.