തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന് തിരിച്ചടി

ഇസ്താംബൂള്‍- തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ തുര്‍ക്കിയുടെ ശക്തനായ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് തിരിച്ചടി. പ്രധാന നഗരങ്ങളില്‍ പ്രതിപക്ഷം ആധിപത്യം സ്ഥാപിച്ചു. ദശാബ്ദങ്ങളായി ഭരണകക്ഷിയായ എ.കെ.പിയുടെ ശക്തിദുര്‍ഗമായ തലസ്ഥാനമായ അങ്കാറയില്‍ പ്രതിപക്ഷത്തിനാണ് വിജയം. ഇസ്താംബൂളില്‍ മേയര്‍ പദത്തിനായി ശക്തമായ മത്സരമാണ് നടക്കുന്നത്.
പ്രതിപക്ഷ സഖ്യത്തിന് വ്യക്തമായ വിജയം ഉണ്ടായിട്ടും വിജയം അവകാശപ്പെട്ട് ഉര്‍ദുകാന്‍ നടത്തിയ പ്രസ്താവന അട്ടിമറികളെക്കുറിച്ച് സംശയം ജനിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങളെ മാനിക്കാന്‍ പാശ്ചാത്യരാജ്യങ്ങള്‍ ഉര്‍ദുഗാനോട് ആവശ്യപ്പെട്ടു.
16 വര്‍ഷമായി തുര്‍ക്കി രാഷ്ട്രീയത്തിലെ അതികായനായി തുടരുന്ന ഉര്‍ദുഗാന് പിന്തുണ കുറഞ്ഞുവരുന്നതായി സൂചിപ്പിക്കുന്നതാണ് ഫലങ്ങളെന്ന് നിരീക്ഷകര്‍ പറയുന്നു. പണപ്പെരുപ്പം ഇരട്ട അക്കത്തിലേക്ക് കടന്നതും കനത്ത സാമ്പത്തിക പ്രതിസന്ധിയും ഉര്‍ദുഗാന്റെ ജനപ്രീതിക്ക് കടുത്ത ഇടിവുണ്ടാക്കി. ഭക്ഷണ വില കൂടിയതും തൊഴിലില്ലായ്മയും പ്രതിസന്ധിക്ക് ആക്കം കൂട്ടി. വിപുലമായ അധികാരങ്ങളോടെ കഴിഞ്ഞ വര്‍ഷം വീണ്ടും പ്രസിഡന്റ് പദമേറിയ ഉര്‍ദുഗാന്‍ അതിന് ശേഷം നേരിടുന്ന വലിയ അഗ്നി പരീക്ഷയാണ് പ്രാദേശിക തെരഞ്ഞെടുപ്പ് ഫലം.

 

Latest News