Sorry, you need to enable JavaScript to visit this website.

കൈവിട്ട കാമുകിയേയും പ്രതിശ്രുത വരനേയും ക്ഷേത്ര വളപ്പില്‍ പോലീസുകാരന്‍ വെടിവച്ചു കൊന്നു

ഗാസിയാബാദ്- തന്നെ ഉപേക്ഷിച്ചു പോയ കാമുകിയേയും പ്രതിശ്രുത വരനേയും അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായ ദല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ ഗാസിയാബാദില്‍ ക്ഷേത്ര വളപ്പില്‍ വെടിവച്ചു കൊലപ്പെടുത്തി. പ്രതിയായ പോലീസ് ഉദ്യോഗസ്ഥന്‍ ദിനേശിനേയും സഹായി പിന്റൂവിനേയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ദിനേശിന്റെ മുന്‍ കാമുകി പ്രീതി (32), പ്രതിശ്രുത വരന്‍ സുരേന്ദ്ര (26) എന്നിവരെ ഗാസിയാബാദിലെ സായ് ഉപവനിലെ ഒരു ക്ഷേത്ര വളപ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രീതിയുടെ അച്ഛന്റെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രീതിയുമായി ദിനേശ് അടുപ്പത്തിലായിരുന്നു എന്നു കണ്ടെത്തിയ പോലീസ് അന്വേഷണം ദിനേശില്‍ കേന്ദ്രീകരിച്ചു. പ്രദേശത്തെ സിസിടിവ ദൃശ്യങ്ങളില്‍ നിന്നാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. 

ഒരാഴ്ച മുമ്പ് പ്രീതി ദിനേശുമായുള്ള ബന്ധം അവസാനിപ്പിക്കുകയും മൊബൈല്‍ നമ്പര്‍ മാറ്റുകയും ചെയ്തിരുന്നു. പ്രീതി സുരേന്ദ്രയുമായി അടുപ്പത്തിലാണെന്നു കൂടി അറിഞ്ഞതോടെ ഇരുവരേയും കൊലപ്പെടുത്താന്‍ ദിനേശ് പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മാര്‍ച്ച് 25-ന് ദിനേശും സഹായി പിന്റുവും ക്ഷേത്രത്തിലേക്കു പോകുകയായിരുന്ന പ്രീതിയേയും സുരേന്ദ്രയേയും പിന്തുടര്‍ന്നു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞിറങ്ങിയ പ്രീതിയുമായി ദിനേശ് വാക്കേറ്റമുണ്ടാക്കി. ഇതിനിടെ ദിനേശ് സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് വെടിവച്ച് സ്ഥലം വിടുകയായിരുന്നു. ദിനേശില്‍ നിന്ന് പിസ്റ്റളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.
 

Latest News