മര്‍ദനമേറ്റ കുട്ടിയുടെ നിലയില്‍ മാറ്റമില്ല; മസ്തിഷ്‌ക മരണം സംഭവിച്ചതായി സൂചന

തൊടുപുഴ- അമ്മയുടെ കാമുകന്റെ ക്രൂര ആക്രമണത്തില്‍ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തൊടുപുഴ സ്വദേശി ഏഴു വയസുകാരന്റെ ആരോഗ്യസ്ഥിതി ആശങ്കജനകമായി തുടരുന്നു. പ്രതീക്ഷ കുറവാണെന്നും കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചെന്നുമാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. എന്നാല്‍ വിദഗ്ധ സംഘം പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ.

വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. 24 മണിക്കൂറിനിടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടായിട്ടില്ല. മരുന്നുകളോടു പ്രതികരിക്കുന്നില്ല. തലച്ചോറിലെ രക്തയോട്ടവും നിലച്ചിരിക്കുകയാണ്. വയറിനും, ഹൃദയത്തിനും ശരീരത്തിലെ ഇരുപതിടങ്ങളിലും പരിക്കുണ്ട്. ശരീരത്തിനുള്ളിലെ അസ്ഥികള്‍ക്ക് പൊട്ടലുള്ളതായി കാണുന്നില്ല. എന്നാല്‍ ശ്വാസ കോശത്തലും വയറിലും എയര്‍ ലീക്കുണ്ടായതായും ഇത് വീഴ്ചയിലോ കഠിനമായ മര്‍ദനത്തിന്റെ ഫലമോ ആകാമെന്നും കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി തലവന്‍ ഡോ. ജി. ശ്രീകുമാര്‍ പറഞ്ഞു.

കൈ കാലുകള്‍ അനക്കുന്നതിനോ സ്വന്തമായി ശ്വസിക്കുന്നതിനോ കഴിയുന്നില്ലെന്നും അടുത്ത 12 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍ പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അമ്മയും കാമുകനായ അരുണ്‍ ആനന്ദും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി പതിനഞ്ച് മിനിറ്റിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി. കുട്ടിക്കുണ്ടായ പരിക്കിനെകുറിച്ച് ഇരുവരും വ്യത്യസ്തമായി പറഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി പി.ആര്‍.ഒ പുത്തന്‍കുരിശ് എസ്.ഐയെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കു നേരെയുണ്ടായ ക്രൂരമായ മര്‍ദനത്തിന്റെ ചുരുളഴിഞ്ഞത്. തുടര്‍ന്ന് പുത്തന്‍കുരിശ് പോലീസ് അരുണ്‍ ആനന്ദിനെ കസ്റ്റഡിയിലെടുത്ത് തൊടുപുഴ പോലീസിനു കൈമാറി.

 

Latest News