രണ്ടു പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ജയിലിലായ മുന്‍ മന്ത്രിയുടെ മകള്‍; കോണ്‍ഗ്രസ് തടിയൂരി

ലഖ്‌നൗ- ഉത്തര്‍ പ്രദേശില്‍ ഒരു ലോക്‌സഭാ മണ്ഡലത്തില്‍ ഒരു സ്ഥാനാര്‍ത്ഥിയെ രണ്ടു പാര്‍ട്ടികള്‍ പ്രഖ്യാപിച്ചത് ആശയക്കുഴപ്പത്തിനിടയാക്കി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ മന്ത്രി അമര്‍മണി ത്രിപാഠിയുടെ മകള്‍ തനുശ്രീ ത്രിപാഠിയാണ് ഒരേ സമയം രണ്ടു പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടത്. 27-കാരിയായ തനുശ്രീയെ മഹാരാജഗഞ്ചിലെ സ്ഥാനാര്‍ത്ഥിയായി വ്യാഴാഴ്ച വൈകുന്നേരമാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. എന്നാല്‍ ഒരാഴ്ച മുമ്പ് പ്രഗതിശീല്‍ സമാജ്‌വാദി പാര്‍ട്ടി തനുശ്രീയെ ഇവിടെ സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ചിരുന്നു. സമാജ്‌വാദി പാര്‍ട്ടിയില്‍ തെറ്റിപ്പിരിഞ്ഞ് അഖിലേഷ് യാദവിന്റെ അമ്മാവന്‍ ശിവപാല്‍ യാദവ് ഉണ്ടാക്കിയ പാര്‍ട്ടിയാണിത്. 

അബദ്ധം തിരിച്ചറഞ്ഞ കോണ്‍ഗ്രസ് ഉടന്‍ തനുശ്രീയെ മാറ്റി മറ്റൊരു പുതുഖത്തെ രംഗത്തിറക്കി തടിയൂരി. ടിവി അവതാരകയായിരുന്ന സുപ്രിയ ശ്രിനാതെ ആണ് കോണ്‍ഗ്രസ് പകരം രംഗത്തിറക്കിയത്. ടിവിയെ ജോലി വിട്ട് രാഷ്ട്രീയ അരങ്ങേറ്റത്തിനൊരുങ്ങിയിരിക്കുകയായിരുന്നു സുപ്രിയ.

രാഷ്ട്രീയ രംഗപ്രവേശത്തിന് കാത്തിരിക്കുകയായിരുന്ന തനുശ്രീ കിഴക്കന്‍ യുപിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ ആകര്‍ഷിച്ചാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെട്ടതെന്ന് പറയപ്പെടുന്നു. 2017ലെ യുപി തെരഞ്ഞെടുപ്പില്‍ സ്വന്ത്രനായി മത്സരിച്ചു ജയിച്ച സഹോദരന്‍ അമന്‍മണിക്കു വേണ്ടി തനുശ്രീ പ്രചാരണ രംഗത്ത് സജീവമായിരുന്നു. തനുശ്രിയുടെ പിതാവ് അമര്‍മണി ത്രിപാഠി നാലു തവണ തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടുണ്ട്. യുപിയിലെ മായാവതിയുടെ ബിഎസ്പി സര്‍ക്കാരിലും മുലായം സിങ് യാദവിന്റെ എസ്പി സര്‍ക്കാരിലും മന്ത്രിയായിരുന്നിട്ടുണ്ട്. യുവ കവി മധുമിത ശുക്ലയുടെ കൊലപാതക കേസില്‍ 2003ല്‍ അറസ്റ്റിലാകുന്നതുവരെ വലിയ സ്വാധീനമുള്ള നേതാവായിരുന്നു. 22കാരിയായിരുന്ന മധുമിതയുമായി അമര്‍മണിക്ക് അവിഹിത ബന്ധമുണ്ടായിരുന്നെന്ന ആരോപണങ്ങള്‍ക്കിടെയാണ് കൊലപാതകം നടന്നത്.
 

Latest News