തിരൂരങ്ങാടി- മുജാഹിദ് നേതാവ് മുഹയുദ്ദീൻ ഉമരി അന്തരിച്ചു. കേരള ജംഇയത്തുൽ ഉലമ പ്രസിഡന്റാണ്. തിരൂരങ്ങാടി യതീംഖാനയുടെ പ്രസിഡന്റ് പദവിയും വഹിച്ചു. മയ്യിത്ത് നമസ്‌കാരം നാളെ (വ്യാഴം) രാവിലെ 11 മണിക്ക് തിരൂരങ്ങാടി യതീം ഖാന മസ്ജിദിൽ.
കെ എം മൗലവിയുടെയും മൗലാനാ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ മകൾ ഫാത്തിമക്കുട്ടിയുടെയും മകനായി 1934 ഡിസംബർ 27ന് തിരൂരങ്ങാടിയിലാണ് ഉമരി ജനിച്ചത്.
തിരൂരങ്ങാടിയിൽപ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഉമറാബാദ് ദാറുസ്സലാമിൽ നിന്ന് ഒന്നാം റാങ്കോടെ ഉമരി ബിരുദം നേടി. 1969ൽ അഫ്ദലുൽ ഉലമ ബിരുദവും കരസ്ഥമാക്കി. തൊടികപ്പുലം ജുമുഅത്ത് പള്ളിയിൽ അധ്യാപക വിദ്യാർത്ഥിയായിരുന്നു. വിവിധ മദ്രസ്സകളിലും സ്‌കൂളുകളിലും അധ്യാപകനായി ജോലി ചെയ്തു. വളവന്നൂർ അറബിക് കോളേജിൽ പത്ത് വർഷത്തോളം അധ്യാപകനായി ജോലി ചെയ്തു 1988ലാണ് വിരമിച്ചത്. പുളിക്കൽ ജാമിഅ സലഫിയ്യയിലും അധ്യാപകനായിട്ടുണ്ട്. കേരളത്തിലെ വിവിധ പള്ളികളിൽ ഖത്തീബായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ സ്ഥാപകാംഗമാണ്. ഐ എസ് എം സംസ്ഥാന പ്രസിഡന്റ്, കെ എൻ എം സംസ്ഥാന കമ്മിറ്റിയംഗം, അഹ്‌ലെ ഹദീസ് ദേശീയ വൈസ് പ്രസിഡന്റ്, തിരൂരങ്ങാടി ലൈബ്രറി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള മൗലവി മത സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സജീവമായിരുന്നു. ഏതാനും വർഷങ്ങളായി വാർധക്യസഹജമായ പ്രയാസങ്ങൾ കാരണം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. അഹ്കാമു തജ്‌വീദ്, ഹജ്ജ് ഉംറ സിയാറത്ത് തുടങ്ങിയ പുസ്തകങ്ങളും ധാരാളം വിവർത്തന ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
ഭാര്യ: എം സൈനബ അരീക്കോട്(റിട്ട. അധ്യാപിക).
മക്കൾ: ശമീമ, സുബൈദ (ഓറിയന്റൽ ഹൈസ്‌കൂൾ, തിരൂരങ്ങാടി), ജുമാന(നിർമല ഹയർസെക്കന്ററി സ്‌കൂൾ എരുമമുണ്ട), മാജിദ, സന, യഹ്‌യ, നൗഫൽ(ഗവ. ഹയർ സെക്കന്ററി സ്‌കൂൾ, തിരൂരങ്ങാടി), റഷാദ് (ജെ.ആർ.എച്ച്.എസ്.എസ് മഞ്ചേരി)






