അലഹബാദ്- ഉത്തർ പ്രദേശിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വേറിട്ട പ്രചാരണത്തിനു തുടക്കമായി. അലഹാബാദിൽ (പ്രായഗ്‌രാജ്) നിന്ന് തുടങ്ങി നരേന്ദ്ര മോഡിയുടെ മണ്ഡലമായ വാരാണസിയിൽ അവസാനിക്കുന്ന മൂന്നു ദിവസ യാത്ര ഗംഗയുടെ തീരത്തുകൂടിയാണ്. 140 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന യാത്രയുടെ ഭാഗമായി ഗംഗയിലൂടെ ബോട്ടിലും സഞ്ചരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി ബോട്ട് പെ ചർച്ചയും ഉണ്ട്. മിർസാപൂരിലും മോഡിയുടെ മണ്ഡലമായ വരാണസിയിലും വിപുലമായ പരിപാടാികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. യാത്ര സമാപിക്കുന്ന വരാണസിയിൽ പ്രശസ്തമായ കാശി വിശ്വനാഥ് ക്ഷേത്രം സന്ദർശിക്കുന്ന പ്രിയങ്ക ഇവിടെ കോൺഗ്രസ് പ്രവർത്തർക്കൊപ്പം ഹോളിയും ആഘോഷിക്കും.
ഇന്നലെ രാവിലെ അലഹാബാദിലെത്തിയ പ്രിയങ്ക ത്രിവേണി സംഗമത്തിലെത്തി പ്രാർഥന നിർവഹിച്ച ശേഷമാണ് യാത്ര തുടങ്ങിയത്. അലഹാബാദിലെ മനയയിലെ പൊതുപരിപാടിയോടെയാണ് തുടക്കം. ബി.ജെ.പി ശക്തികേന്ദ്രങ്ങളിലെ കോൺഗ്രസിനെ ഉണർത്തുകയാണ് പ്രിയങ്കയുടെ ലക്ഷ്യം. റോഡ്, റെയിൽ, ജല ഗതാഗത മാർഗങ്ങൾ ഉപയോഗപ്പെടുത്തിയാണ് യാത്ര. വിശുദ്ധ നദിയായ ഗംഗയുടെ ഓരത്ത് കഴിയുന്ന പിേന്നാക്ക വിഭാഗങ്ങളുടേയും ദളിതരുടേയും ഗ്രാമങ്ങൾ പ്രിയങ്ക സന്ദർശിക്കും. പ്രധാന ക്ഷേത്രങ്ങളിൽ ദർശനവും നടത്തും.






