വാഷിംഗ്ടൺ- കൂട്ടുകാരായി മാറിയ ജയിൽ കാവൽക്കാരോട് നാടൻ കഥകൾ പറഞ്ഞും അമേരിക്കൻ ഗായിക മേരി ജെ. ബ്ലിഗേയുടെ പാട്ടുകൾ കേട്ടും ഗോതമ്പപ്പം കഴിച്ചുമാണ് ഇറാഖി ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈൻ അവസാന നാളുകൾ ചെലവഴിച്ചതെന്ന് വെളിപ്പെടുത്തൽ. ജയിൽ ഗാർഡുമാരിൽ ഒരാളായിരുന്ന വിൽ ബാർഡെൻവെർപറുടെ പുതിയ പുസ്തകമായ ദ പ്രിസണർ ഇൻ ഹിസ് പാലസിലാണ് സദ്ദാം ലളിത ജീവിതം നയിച്ച അവസാന നാളുകളെ കുറിച്ച് പറയുന്നത്. മൂന്ന് ദശാബ്ദം ഇറാഖ് ഭരിച്ച സദ്ദാം ഹുസൈനെ 2006 ൽ 69 ാം വയസ്സിലാണ് തൂക്കിലേറ്റിയത്. ബഗ്ദാദിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കേ 551 മിലിറ്ററി കമ്പനിയിലെ യു.എസ് സൈനികരാണ് സദ്ദാമിനു കാവൽ നിന്നിരുന്നത്. ഇവർ പിന്നീട് സൂപ്പർ 12 എന്നറിയപ്പെട്ടു.
ആറു മാസം കാവൽക്കാരായി തുടർന്ന ഇവർ സദ്ദാമുമായി ഏറെ അടുത്തിരുന്നു. ഭക്ഷണത്തിൽ അതീവ ശ്രദ്ധ പുലർത്തിയിരുന്നു സദ്ദാം. പ്രാതൽ കഴിക്കുന്നതിന് ഒരു ചിട്ടയുണ്ടായിരുന്നു. ആദ്യം ഒരു ഓംലറ്റ്, പിന്നെ ഗോതമ്പപ്പം, തുടർന്ന് ഫ്രഷ് ഫ്രൂട്ട് അങ്ങനെ. ഓംലറ്റ് കീറിപ്പോയെങ്കിൽ സദ്ദാം വേണ്ടാ എന്നു പറയുമെന്നും പുസ്തകത്തിൽ പറയുന്നു. ഗാർഡുമാരുടെ കുടുംബത്തെ കുറിച്ചൊക്കെ സദ്ദാം ചോദിച്ചറിയുമായിരുന്നു. കാവൽക്കാരിൽ പലർക്കും കുട്ടികളുണ്ടായിരുന്നു. ഇവർക്ക് കൂടി വേണ്ടിയാണ് പിതാവായ സദ്ദാമിന്റെ അനുഭവങ്ങളും നാടൻ കഥകളുമൊക്കെ പറഞ്ഞിരുന്നത്.
മക്കളെ അച്ചടക്കത്തോടെ വളർത്തുന്നതിനെ കുറിച്ച് സദ്ദാം പറഞ്ഞ ഒരു കഥ മറക്കാനാവില്ലെന്ന് പുസ്തകത്തിൽ പറയുന്നു. ഒരിക്കൽ മകൻ ഉദയ് പൊറുക്കാനാവാത്ത വലിയൊരു തെറ്റു ചെയ്തപ്പോൾ സദ്ദാം സ്വീകരിച്ച ശിക്ഷാ നടപടി പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ദേഷ്യമടക്കാനാവാതെ ഉദയിന്റെ എല്ലാ കാറുകളും കത്തിച്ചു കളഞ്ഞ സംഭവമാണ് സദ്ദാം പറഞ്ഞ കഥ വിവരിച്ചത്. കാറുകൾ കത്തിയമരുന്നത് നോക്കി നിന്ന കഥ ചിരിച്ചുകൊണ്ടാണ് സദ്ദാം അയവിറക്കിയത്.
നൂറുകണക്കിന് റോൾസ് റോയ്‌സുകളും ഫെറാറികളുമടക്കം ഉദയിന് ധാരാളം ആഡംബര കാറുകളുടെ വൻ ശേഖരമുണ്ടായിരുന്നു. പാട്ടുകൾ ഇഷ്ടമായിരുന്ന സദ്ദാം എപ്പോഴും റേഡിയോ കേൾക്കുമായിരുന്നുവെന്ന് ബ്രാഡൻവെർപർ അനുസ്മരിക്കുന്നു.