Sorry, you need to enable JavaScript to visit this website.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ സിനിമയാകുന്നു 

മുംബൈ: 2008 നവംബര്‍ 26ന്  മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ   കഥ ബിഗ്‌സ്‌ക്രീനിലേക്ക്. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സെഷാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷം കൈകാര്യം ചെയ്യുന്നത്. 'മേജര്‍' എന്ന ടൈറ്റിലില്‍ ഒരുങ്ങുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലും പ്രദര്‍ശനത്തിനെത്തും. 
ശശികിരണ്‍ ടിക്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്‍സു0 സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സു0 ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
അദിവി എന്റര്‍ടെയ്ന്‍മെന്റും ശരത് ചന്ദ്രഅനുരാഗ് റെഡ്ഡി എന്നിവരുടെ എ+എസ് മൂവീസും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളാണ്. സോണി പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ദക്ഷിണേന്ത്യന്‍ ചിത്രവും ആദ്യ തെലുങ്ക് ചിത്രവുമാണ് 'മേജര്‍'
പൃഥ്വിരാജിനെ നായകനായി ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത '9'ആയിരുന്നു സോണി പിക്‌ചേഴ്‌സിന്റെ ആദ്യ സൗത്തിന്ത്യന്‍ സിനിമ. 
''ആസ്വാദകരുടെ ഹൃദയം തൊടുന്ന, അവരെ രസിപ്പിക്കുന്ന കഥകളാണ് സോണി പിക്‌ചേഴ്‌സ് നിര്‍മ്മിക്കാനായി തെരഞ്ഞെടുക്കാറ്. 'മേജറി'ന്റേത് ശക്തമായൊരു കഥയാണ്. ഇന്ത്യക്കാരെ മാത്രമല്ല അതിരുകള്‍ക്കപ്പുറമുള്ളവരെയും പ്രചോദിപ്പിക്കുന്ന കഥയാണ് 'മേജര്‍'. തങ്ങളുടെ ആദ്യ തെലുങ്ക് ചിത്രത്തിനു വേണ്ടി ഇതിലും മികച്ച ഒരു കഥ ലഭിക്കാനില്ല'' സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് മേധാവി ലെയ്ന്‍ ക്ലൈന്‍ പറഞ്ഞു.
മുംബൈ താജ് മഹല്‍ പാലസില്‍ ബന്ദികളാക്കപ്പെട്ട നിരവധി പേരുടെ ജീവന്‍ രക്ഷിച്ചയാളാണ് എന്‍എസ്ജി (നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്) കമാന്‍ഡോയും മലയാളിയുമായ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. 
അദ്ദേഹത്തിന്റെ സംഭാവനകള്‍ക്കുള്ള ആദരവെന്ന നിലയില്‍ മരണശേഷം 2009ല്‍ ഭാരത സര്‍ക്കാര്‍ അദ്ദേഹത്തിന് പരമോന്നത സൈനിക ബഹുമതിയായ അശോക ചക്ര സമ്മാനിച്ചിരുന്നു. 

Latest News