മനാമ- 'ഫ്രീ വിസ' എന്ന പേരിൽ രാജ്യത്ത് നിയമപരമല്ലാത്ത രീതിയിൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന നടപടി ബഹ്‌റൈനിൽ കുറ്റകരമാക്കുന്നു.
ഇതു സംബന്ധിച്ച ബില്ലിന് പാർലമെന്റിൽ എം.പിമാർ ഈയാഴ്ച വോട്ടു രേഖപ്പെടുത്തും.
2006 ലെ തൊഴിൽ വിപണി ക്രമീകരണവുമായി ബന്ധപ്പെട്ട വകുപ്പുകൾ ഇതിനായി ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് ആദിൽ അൽ അസൂമിയുടെ നേതൃത്വത്തിൽ ഒരു സംഘം എം.പിമാരാണ് നിർദ്ദേശങ്ങൾ കൊണ്ടുവന്നത്.
നിയമ വിരുദ്ധമായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നവർക്കു പിഴയും തടവും ഉറപ്പാക്കുന്നതും അവരുടെ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുമായ ഭേദഗതിയാണ് നിർദ്ദേശത്തിന്റെ കാതൽ.
രാജ്യത്ത് അനധികൃത പ്രവാസി തൊഴിലാളികളുടേയും തൊഴിലുടമയിൽനിന്ന് ഓടിപ്പോകുന്ന തൊഴിലാളികളുടേയും എണ്ണം നിയന്ത്രിക്കാനും അതുവഴിയുള്ള സുരക്ഷാ സാമ്പത്തിക പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനും വേണ്ടിയാണ് ഈ ഭേദഗതിയെന്നു അദ്ദേഹം വ്യക്തമാക്കുന്നു.
ഇതു സംബന്ധിച്ച പഠിക്കുന്നതിനായി കരട് ബിൽ നേരത്തെ പാർലമെന്റിന്റെ സർവീസ് കമ്മിറ്റിക്കു വിട്ടിരുന്നു.
തുടർന്ന് ബിൽ പാർലമെന്ററിന്റെ നിയമ കാര്യ കമ്മിറ്റിയും ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയും കൗൺസിലിന്റെ ലീഗൽ കൺസൾട്ടന്റും പരിശോധിച്ചു. തുടർന്നാണ് പാർലമെന്റിൽ വോട്ടിംഗിന് വരുന്നത്.