റിയാദ്- കഴിഞ്ഞവർഷം ഏകീകൃത കോൾ സെന്റർ വഴി ലഭിച്ച 14,633 പരാതികൾക്ക് പരിഹാരം കണ്ടെന്ന് സൗദി വിനോദ സഞ്ചാര, ദേശീയ പൈതൃക കമ്മീഷൻ വ്യക്തമാക്കി. ടൂറിസ്റ്റ് സ്ഥാപനങ്ങൾ സേവനം നൽകുന്നതിൽ വീഴ്ച വരുത്തിയത് സംബന്ധിച്ചായിരുന്നു കൂടുതൽ പരാതികൾ. ടൂറിസ്റ്റ് ഹോമുകൾ, ഏജൻസികൾ, ട്രാവൽസുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരായി നിരവധി പേരാണ് പരാതികൾ ഉന്നയിച്ചത്. സൗദിയിൽ വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിനും ഈ മേഖലയിലെ നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനും 265 പേർ നിർദേശങ്ങൾ സമർപ്പിച്ചതായും കമ്മീഷൻ വെളിപ്പെടുത്തി.
ഉപയോക്താക്കളുടെ ഭാഗത്തുനിന്നുള്ള അഭിപ്രായങ്ങളും പരാതികളും അറിയിക്കുന്നതിനായി കഴിഞ്ഞ വർഷമാണ് സൗദി വിനോദ സഞ്ചാര, ദേശീയ പൈതൃക കമ്മീഷൻ 19988 എന്ന ടോൾ ഫ്രീ നമ്പർ സേവനം ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നിന്നായി 46,069 പേർ ഇതിനകം സേവനം പ്രയോജനപ്പെടുത്തി. സൗദിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും സേവനങ്ങളെയും കുറിച്ച് അറിയുന്നതിനാണ് 33,262 അന്വേഷണങ്ങൾ വന്നത്. ഏകദേശം 2400 പേർ അവധി ദിവസങ്ങളിലും ആഘോഷ വേളകളിലും നിരക്ക് കുറക്കുന്നതിനെ കുറിച്ചും അന്വേഷിച്ചു. സൗദിയിലെ വിനോദ സഞ്ചാര സാധ്യതകളെ കുറിച്ച് അറിയുന്നതിന് വെബ്‌സൈറ്റുകളും പോർട്ടലുകളും സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകളും ഉൾപ്പെടെ കമ്മീഷൻ സജ്ജമാക്കിയ സംവിധാനങ്ങളെ വൻതോതിൽ ആളുകൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതാണ് കാൾ സെന്റർ സേവനത്തെ ആശ്രയിക്കുന്നത് താരതമ്യേന കുറവാകാൻ കാരണമെന്നാണ് സൗദി വിനോദ സഞ്ചാര, ദേശീയ പൈതൃക കമ്മീഷൻ വിലയിരുത്തുന്നത്.