ഗുവാഹതി - പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് അസം ഗണപരിഷത്ത് എൻ.ഡി.എ വിട്ടതിന് പിന്നാലെ മറ്റ് ഘടക കക്ഷികളും ബി.ജെ.പി ബന്ധം ഉപേക്ഷിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുകയാണ്.
ബി.ജെ.പി പിന്തുണയോടെ മേഘാലയ ഭരിക്കുന്ന സാങ്മയുടെ പാർട്ടിയായ നാഷണൽ പിപ്പീൾസ് പാർട്ടി (എൻ.പി.പി) തെരഞ്ഞെടുപ്പിൽ തനിച്ചു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
ഇതിനു പിന്നാലെയാണ് സംസ്ഥാന ഭരണത്തിൽ പങ്കാളിയായ യുണൈറ്റഡ് ഡെമോക്രാറ്റിക് പാർട്ടിയും ബി.ജെ.പി ബന്ധം ഉപേക്ഷിക്കുന്നത്. ദേശീയ പൗരത്വ ബിൽ പാസാക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പി നേതൃത്വം നൽകുന്ന നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലൈൻസുമായുള്ള (എൻ.ഇ.ഡി.എ) ബന്ധം യു.ഡി.പി അവസാനിപ്പിക്കുന്നത്.
യുഡിപി, ബിജെപി എന്നീ കക്ഷികളുടെ പിന്തുണയോടു കൂടിയായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോൺഗ്രസിനെ പിന്തള്ളി എൻ.പി.പി നേതാവായ കോൺറാഡ് സാങ്മ മേഘാലയയിൽ സർക്കാർ രൂപീകരിച്ചത്. 9 അംഗങ്ങളാണ് സംസ്ഥാന നിയമസഭയിൽ യുഡിപിക്ക് ഉള്ളത്.
കഴിഞ്ഞ ദിവസം അസമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ബിജെപി ദേശീയ അധ്യക്ഷൻ പൗരത്വ ബില്ലിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ഇനി ബിജെപി ബന്ധം തുടരാനാവില്ലെന്ന് പ്രഖ്യാപിച്ച് യുഡിപി മുന്നണി വിട്ടത്. പൗരത്വ ബിൽ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനാണ് ബിജെപിയുടെ നീക്കമെന്ന് വ്യക്തമാക്കുന്നതായിരുന്നു അസമിലെ അമിത് ഷായുടെ വാക്കുകൾ. രാജ്യസഭയിൽ പാസാക്കിയെടുക്കാൻ കഴിയാത്ത പൗരത്വ ബിൽ ബിജെപി ഉപേക്ഷിച്ചിട്ടില്ലെന്ന് അമിത് ഷാ അസമിൽ പറഞ്ഞു.
അനധികൃത കുടിയേറ്റക്കാർ വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ സംസ്കാരം ഇല്ലാതാക്കുകയാണ്. പൗരത്വ നിയമ ഭേദഗതി ബിൽ രാജ്യത്താകമാനമുള്ള അഭയാർഥികളെ ഉദ്ദേശിച്ചുള്ളതാണ്. ബില്ലിനെക്കുറിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണകൾ വളർത്തുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വികാരം ബിജെപി മനസ്സിലാക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് അമിത് ഷായുടെ വാക്കുകളെന്ന് യുഡിപി നേതാക്കാൾ പറയുന്നു. ഇത്തരം നിലപാടുകൾ തുടരുന്ന ബിജെപിയുമായി ഇനിയും സഖ്യം തുടരാൻ കഴിയില്ല. അതിനാൽ സഖ്യത്തിൽ നിന്ന് തങ്ങളുടെ പാർട്ടി പിൻവാങ്ങുകയാണെന്നും യു.ഡി.പി നേതാക്കൾ കൂട്ടിച്ചേർത്തു.
മണിപ്പൂരിലും അരുണാചൽ പ്രദേശിലും ബിജെപിയെ എൻപിപി പിന്തുണയ്ക്കുന്നുണ്ട്. മേഘാലയയിൽ ബിജെപിയുടെ കൂടി പിന്തുണയോടെയാണ് എൻപിപി ഭരിക്കുന്നത്. ജനുവരി 8 നാണ് പൗരത്വ ബില്ല് ലോക്സഭയിൽ പാസാക്കിയത്. ബില്ലിനെതിരെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമായി വരികയാണ്.
എൻഡിഎ മുന്നണിക്കുള്ളിലെ വോട്ടുകൾ ഭിന്നിച്ചു പോവുന്നത് മേഖലയിൽ പാർട്ടിയുടെ വിജയസാധ്യത വർധിപ്പിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ബിജെപി ബന്ധം ഉപേക്ഷിച്ച പാർട്ടികളുമായി തെരഞ്ഞെടുപ്പ് ധാരണകൾ രൂപീകരിക്കാനുള്ള ശ്രമവവും കോൺഗ്രസ് നടത്തുന്നുണ്ട്.