കശ്മീരിനെ ബഹിഷ്‌ക്കരിക്കാന്‍ മേഘാലയ ഗവര്‍ണറുടെ ആഹ്വാനം; ട്വിറ്ററില്‍ വിവാദം

ന്യുദല്‍ഹി- ഒരു മുന്‍ ഇന്ത്യന്‍ ആര്‍മി കേണലിന്റെ അപേക്ഷ എന്ന പേരില്‍ കശ്മീരികളേയും കശ്മീരി ഉല്‍പ്പന്നങ്ങളേയും കശ്മരീലേക്കുള്ള യാത്രകളും ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി നേതാവും മേഘാലയ ഗവര്‍ണറുമായി തദാഗത റോയിയുടെ ട്വീറ്റ് ട്വിറ്ററില്‍ വിവാദമായി. കശ്മീരിലെ പുല്‍വാമയിയിലുണ്ടായ ഭീകരാക്രമണത്തിന്റേ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ ട്വീറ്റ്. ' ഇന്ത്യന്‍ ആര്‍മി മുന്‍ കേണലിന്റെ അപേക്ഷ: കശ്മീര്‍ സന്ദര്‍ശിക്കരുത്, അടുത്ത രണ്ടു വര്‍ഷത്തേക്ക് അമര്‍നാഥിലേക്ക് പോകരുത്. കശ്മീരി തുണിക്കടകളില്‍ നിന്നോ തണുപ്പു കാലത്തെ എത്തുന്ന കശ്മീരി വ്യാപാരികളില്‍ നിന്നോ വസ്തുക്കള്‍ വാങ്ങരുത്. കശ്മീരി ആയത് എല്ലാം ബഹിഷ്‌ക്കരിക്കുക. ഞാനും ഇത് അംഗീകരിക്കുന്നു'- എന്നായിരുന്നു ഗവര്‍ണറുടെ ട്വീറ്റ്.

ഗവര്‍ണറുടെ വിദ്വേഷപരമായ ട്വീറ്റിനെതിരെ നിരവധി യൂസര്‍മാര്‍ രംഗത്തെത്തി. മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും ഗവര്‍ണര്‍ക്കെതിരെ ശക്തമായി പ്രതികരിച്ചു. കശ്മീരിനെ പാതാളത്തിലേക്കാണ് ഈ ഭ്രാന്തന്‍മാര്‍ നയിക്കുന്നത്. ഗവര്‍ണറും ഇവരോടൊപ്പം ചേരുകയാണെങ്കില്‍ പിന്നെ എന്തു കൊണ്ടാണ് നിങ്ങള്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഞങ്ങളുടെ നദികള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാത്തത്?- ഉമര്‍ ചോദിച്ചു.

ഗവര്‍ണര്‍ തദാഗത റോയ് ഒരു മുന്‍  കേണലിന്റെ ചുമലിലിരുന്ന് സ്വന്തം വെടി തോക്കില്‍ നിന്നും വെടിയുതിര്‍ക്കുകയാണെന്നാണ്  ഒരു മുന്‍ കേണലായ പവന്‍ നായര്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. ഞാനും ഒരു മുന്‍ സൈനിക കേണലാണ്. നമ്മെ പോലുള്ള എല്ലാ പൗരന്മാരേയും പോലെ എല്ലാ കശ്മീരികള്‍ക്കും സ്വസ്ഥത അനുഭവിക്കാന്‍ സാഹചര്യമൊരുക്കണമെന്ന് ശക്തമായി വാദിക്കുന്നു. ഗവര്‍ണര്‍ ഇത് റിട്വീറ്റ് ചെയ്യുമോ?- നായര്‍ ചോദിച്ചു. 

വിവാദമായതോടെ തീര്‍ത്തും അഹിംസാപരമായ തന്റെ പ്രതികരണം വിരമിച്ച ഒരു സൈനിക കേണലിന്റെ നിര്‍ദേശത്തിന്റെ പ്രതിധ്വനി മാത്രമായിരുന്നുവെന്ന് ഗവര്‍ണര്‍ ന്യായീകരിക്കുകയും ചെയ്തു.
 

Latest News