ശിവസേനയുടെ ഭിന്നത തീര്‍ന്നു; ഒരുമിച്ച് മത്സരിക്കുമെന്ന് ബി.ജെ.പി

മുംബൈ- ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ ശിവസേനയുമായി സഖ്യമുണ്ടാക്കിയതായി ബി.ജെ.പി അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവസേന 23 സീറ്റിലും ബി.ജെ.പി 25 സീറ്റിലും മത്സരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ തുല്യ സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനം.
മുമ്പ് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെങ്കിലും ആശയപരമായി യോജിപ്പുള്ള പാര്‍ട്ടികളാണ് ബി.ജെ.പിയും ശിവസേനയുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയതയല്‍ വിശ്വസിക്കുന്ന പാര്‍ട്ടികള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 രാമക്ഷേത്രവും കര്‍ഷകരുടെ പ്രശ്‌നങ്ങളും ഉദ്ദവ് താക്കറെ ഉന്നയിച്ചുവെന്നും രണ്ടിനോടും ബി.ജെ.പിക്ക് യോജിപ്പാണെന്നും ഫഡ്‌നാവിസ് പറഞ്ഞു.  ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായും ശിവസേനാ നേതാവ് ഉദ്ദവ് താക്കറേയും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

Latest News