ഇന്ത്യയിലെ ഹൈക്കമ്മീഷണറെ പാക്കിസ്ഥാന്‍ തിരിച്ചുവിളിച്ചു

ന്യുദല്‍ഹി- ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ ചര്‍ച്ചകള്‍ക്കായി തിരിച്ചുവിളിച്ചതായും അദ്ദേഹം ദല്‍ഹി വിട്ടതായും പാക് വിദേശകാര്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ അറിയിച്ചു. തിങ്കളാഴച രാവിലെ ഹൈക്കമ്മീഷണര്‍ സുഹൈല്‍ മുഹമ്മദ് പാക്കിസ്ഥാനിലേക്കു തിരിച്ചു. 45 ജവാന്‍മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യാ-പാക് ബന്ധം വീണ്ടും വഷളായതിനു പിന്നാലെയാണ് പാക് നടപടി. 

ഹൈകമ്മീഷണര്‍ സുഹൈലിനെ വെള്ളിയാഴ്ച വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വിളിച്ചു വരുത്തി പുല്‍വാമ ആക്രമണത്തിലുള്ള ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചിരുന്നു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷമര്‍ അജയ് ബിസാരിയയേ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിച്ചിരുന്നു. പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് എന്ന ഭീകരസംഘടന നടത്തിയ ആക്രമണത്തില്‍ പാക്കിസ്ഥാനു പങ്കുണ്ടെന്നാണ് ഇന്ത്യയുടെ ആരോപണം. എന്നാല്‍ ഇതു പാക് സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.
 

Latest News