കീർത്തി ആസാദ് ബി.ജെ.പി വിട്ടു, കോൺഗ്രസിൽ ചേർന്നു

ന്യൂദൽഹി- ബി.ജെ.പിയിൽനിന്ന് പുറത്താക്കിയ കീർത്തി ആസാദ് എം.പി കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിലേക്ക് ഘർവാപസി നടത്തിയിരിക്കുകയാണെന്ന് കോൺഗ്രസ് അംഗത്വം സ്വീകരിച്ച ശേഷം കീർത്തി ആസാദ് പറഞ്ഞു. 1983-ൽ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം ചൂടിയപ്പോൾ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു കീർത്തി ആസാദ്. ഇരുപത് വർഷത്തോളം ബി.ജെ.പി അംഗമായി പ്രവർത്തിച്ച ശേഷമാണ് അറുപതുകാരനായ കീർത്തി ആസാദ് കോൺഗ്രസിലേക്ക് എത്തുന്നത്. ബിഹാറിലെ ധർബംഗ മണ്ഡലത്തിൽനിന്ന് മൂന്നു തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. കീർത്തി ആസാദിന്റെ അച്ഛൻ ഭഗവത് ഝാ ആസാദ് നേരത്തെ ബിഹാർ മുഖ്യമന്ത്രിയും ലോക്‌സഭ എം.പിയും കോൺഗ്രസ് നേതാവുമായിരുന്നു. ഇരുപത്തിയാറാമത്തെ വയസിലായിരുന്നു ഭഗവത് ഝാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇക്കഴിഞ്ഞ പതിനഞ്ചിന് കോൺഗ്രസിൽ ചേരാൻ നിശ്ചയിച്ചിരുന്നെങ്കിൽ പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാതലത്തിൽ തീരുമാനം മാറ്റിവെക്കുകയായിരുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തനിക്ക് അംഗത്വം നൽകിയതായി കീർത്തി ആസാദ് ട്വീറ്റ് ചെയ്തു.

Latest News