കാൽപന്ത് കളിയുടെ ആവേശം മനസ്സിലും സിരകളിലും ആവാഹിച്ച ഒരു പറ്റം ചെറുപ്പക്കാർ നേതൃത്വം നൽകുന്ന ഫുട്‌ബോൾ കൂട്ടായ്മയാണ് 2014 മേയിൽ രൂപീകൃതമായ 'മഞ്ഞപ്പട'. മഞ്ഞപ്പടയുടെ ആവേശം ഇന്ന് കേരളത്തിലെ ഒരു കൊച്ചു ഗ്രാമത്തിൽ ഒതുങ്ങുന്നതല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അമ്പതിൽപരം വാട്‌സാപ്പ് ഗ്രൂപ്പുകളിലായി പതിനായിരത്തിൽപരം മെമ്പർമാരും ഒന്നേകാൽ ലക്ഷത്തിലധികം ഫോളോവേഴ്‌സും ഉള്ള ഫേസ്ബുക്ക് പേജും മഞ്ഞപ്പടക്കുണ്ട്.

ആരാധകരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ചർച്ച ചെയ്യുന്നതിനു കോർ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. എല്ലാ ഗ്രൂപ്പുകൾക്കും ഫാന്റസി ടീം വേണം എന്ന കോർ കമ്മിറ്റി തീരുമാനത്തിന്റെ ഫലമായാണ് മലപ്പുറം സുൽത്താൻസ് എഫ്.സി ജന്മം കൊള്ളുന്നത്. 17 ടീമുകൾ മാറ്റുരച്ച മഞ്ഞപ്പട ഫാന്റസി ലീഗിൽ സുൽത്താന്മാർ എട്ടാമതായി ഫിനിഷ് ചെയ്തു. കേരളത്തിൽ ജില്ലാ അടിസ്ഥാനത്തിൽ മഞ്ഞപ്പട നടത്തിയ മഞ്ഞപ്പട പ്രീമിയർ ലീഗിൽ എട്ടു ടീമുകൾ പങ്കെടുത്തു. കേരളത്തിലെ ഏഴു ടീമുകൾക്ക് പുറമെ ബാംഗ്ലൂർ ബുൾസും മാറ്റുരച്ചു. റോയൽ ക്യാപിറ്റൽ സിറ്റി തിരുവനന്തപുരം, കൊല്ലം എക്‌സ്പ്രസ്, ആലപ്പി സ്പാർട്ടൻസ്, യുണൈറ്റഡ് എഫ്.സി കോട്ടയം, കൊച്ചിൻ സിറ്റി എഫ്.സി, തൃശൂർ തമ്പുരാൻസ്, മലപ്പുറം സുൽത്താൻസ് തുടങ്ങിയ ടീമുകൾ ആയിരുന്നു ആദ്യ സീസണിൽ മാറ്റുരച്ചത്. തോൽവിയറിയാതെ ഫൈനൽ വരെ എത്തിയ സുൽത്താന്മാർ ഫൈനലിൽ തൃശൂർ തമ്പുരാക്കന്മാരോട് പരാജയപ്പെടുകയായിരുന്നു. താഴേക്കോട് സ്വദേശി നിസാർ ആണ് മഞ്ഞപ്പട സുൽത്താന്മാരുടെ കോ-ഓർഡിനേറ്റർ. മലബാറിന്റെ ഫുട്‌ബോൾ ചരിത്രത്തിൽ കൂട്ടായ്മയുടെ പുതിയ ചരിത്രം രചിക്കുകയാണ് മഞ്ഞപ്പട.






