Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളാ കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ; രണ്ടും കൽപിച്ച് പി.ജെ.ജോസഫ് 

തിരുവനന്തപുരം- കേരളാ കോൺഗ്രസ് പിളർപ്പിന്റെ വക്കിൽ. രണ്ടും കൽപിച്ച് പി.ജെ.ജോസഫ്. ജോസഫിന് കീഴടങ്ങേണ്ടതില്ലെന്ന് മാണി ഗ്രൂപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പി.ജെ.ജോസഫിന് സീറ്റ് നൽകിയില്ലെങ്കിൽ കേരളാ കോൺഗ്രസ് പിളരുമെന്ന് വ്യക്തമായ സൂചന. കേരളാ കോൺഗ്രസിന് രണ്ട് സീറ്റ് ലഭിച്ചില്ലെങ്കിൽ ഒരു സീറ്റിൽ സ്ഥാനാർഥിയാകാൻ പി.ജെ.ജോസഫ് തയാറായതോടെയാണ് പാർട്ടിയിൽ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ലയന ശേഷം തന്റെ ഗ്രൂപ്പ് അപ്രസക്തമാകുന്നുവെന്ന തിരിച്ചറിവ് കൂടി കടുത്ത നിലപാടിലേക്ക് നീങ്ങാൻ ജോസഫിനെ പ്രേരിപ്പിക്കുന്നു. 
ലോക്‌സഭാ സീറ്റ് വിഭജനം പൂർത്തിയാകുന്നതോടെ രണ്ടിലൊന്നറിയണമെന്ന ഉറച്ച നിലപാടെടുത്ത ജോസഫ് ജോസ് കെ.മാണിയുടെ കേരളയാത്ര സമാപന സമ്മേളനത്തിൽ നിന്നും വിട്ടുനിൽക്കും.
കേരളാ കോൺഗ്രസിന് ലഭിച്ച രാജ്യസഭാ സീറ്റ് ജോസ് കെ.മാണിക്ക് നൽകിയ സാഹചര്യത്തിൽ ലോക്‌സഭാ സീറ്റ് തന്റെ ഗ്രൂപ്പിന് നൽകണമെന്നാണ് ആവശ്യം. തിങ്കളാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിൽ ഇക്കാര്യം അറിയിക്കും. അംഗീകരിച്ചില്ലെങ്കിൽ പാർട്ടി പിളർത്തുമെന്നാണ് മുന്നറിയിപ്പ്. അധിക സീറ്റില്ലെങ്കിൽ ലീഡർഷിപ്പിലുള്ളവരെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ജോസഫിനൊപ്പമുള്ള മോൻസ് ജോസഫ് പരസ്യമായി ഇന്നലെ ഉന്നയിച്ചു. 
കോട്ടയത്തിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന ആവശ്യമാണ് ജോസഫ് ഉന്നയിച്ചിരുന്നത്. രാഹുൽ ഗാന്ധിക്ക് മുന്നിൽ വരെ അധിക സീറ്റ് ആവശ്യം ഉയർത്തിയ ജോസഫ് മാണിയുമായി ഇടഞ്ഞ് നിൽക്കുകയാണ്. ജോസ് കെ.മാണിയുടെ കേരള യാത്രയെ പരോക്ഷമായി വിമർശിക്കാനും ജോസഫ് തയാറായി. മുസ്‌ലിം ലീഗിന്റെ തന്നെ അധിക സീറ്റ് ആവശ്യം അംഗീകരിക്കാൻ നിർവാഹമില്ലെന്നറിയിച്ച സാഹചര്യത്തിൽ കേരളാ കോൺഗ്രസിന് ഒരു സീറ്റ് എങ്ങനെ അധികം നൽകുമെന്നാണ് കോൺഗ്രസിന്റെ ചോദ്യം. അധിക സീറ്റിന് ഒരു സാധ്യതയും ഇല്ലെന്ന് കണ്ടതോടെയാണ് കിട്ടുന്ന ഒരു സീറ്റിന് വേണ്ടിയുള്ള ജോസഫിന്റെ അവകാശവാദം. 
എൽ.ഡി.എഫിലായിരിക്കെ ജോസഫ് ഗ്രൂപ്പിന് ലോക്‌സഭയിലേക്ക് മത്സരിക്കാൻ സീറ്റുണ്ടായിരുന്നു. മാണി ഗ്രൂപ്പിൽ ലയിച്ചപ്പോൾ അധിക സീറ്റ് ലഭിക്കാതെ വന്നതോടെ ഇത് നഷ്ടപ്പെട്ടു. എന്നാൽ, ജോസഫ് ഗ്രൂപ്പിന്റെ കൂടി ബലത്തിൽ ലഭിച്ച രാജ്യസഭാ സീറ്റ് രണ്ട് തവണയും മാണി സ്വന്തമാക്കി. ആദ്യം ജോയ് എബ്രഹാമിനും ഒടുവിൽ ലഭിച്ച സീറ്റ് ജോസ് കെ.മാണിക്കുമാണ് നൽകിയത്. മത്സരിക്കുന്ന നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും കാര്യമായി കുറഞ്ഞു. ജോസ് കെ.മാണി പാർട്ടി നേതൃത്വത്തിലേക്ക് വരുന്നതും മാറി ചിന്തിക്കാൻ ജോസഫിനെ പ്രേരിപ്പിക്കുന്നു. കേരളയാത്ര കഴിയുന്നതോടെ ജോസ് കെ.മാണിക്ക് പുതിയ പദവി നൽകാനിരിക്കുകയാണ് മാണി. ഈ സാഹചര്യങ്ങളാണ് ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലേക്ക് ജോസഫിനെ എത്തിച്ചത്. 
ജോസഫിന് കീഴടങ്ങേണ്ടതില്ലെന്ന ധാരണ മാണി ഗ്രൂപ്പിലും രൂപപ്പെട്ടിട്ടുണ്ട്. കോട്ടയം സീറ്റിൽ മത്സരിപ്പിക്കാനിരുന്ന നിഷ ജോസ് കെ.മാണിയുടെ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്നോക്കം പോയത് തന്നെ ജോസഫിന്റെ അതൃപ്തി മുൻകൂട്ടി കണ്ടാണ്. സ്വന്തം ഗ്രൂപ്പിലെ വിശ്വസ്തരിലൊരാൾക്ക് കോട്ടയം സീറ്റ് നൽകാനാണ് മാണിയുടെ നീക്കം. സിറ്റിംഗ് എം.എൽ.എമാരിൽ ആരെയെങ്കിലും മത്സരിപ്പിക്കാനും ആലോചനയുണ്ട്.
പാർട്ടി പിളർത്തി യു.ഡി.എഫിൽ തുടരാനാണ് ജോസഫിന്റെ നീക്കം. പുതിയ പാർട്ടിയായി നിന്നാൽ കൂടുതൽ സമ്മർദത്തിന് അവസരം ലഭിക്കുമെന്ന് കണക്ക് കൂട്ടുന്നു. തനിക്കൊപ്പമുള്ള എം.എൽ.എമാരുടെ കൂടി പിന്തുണയിൽ മാണി കൂടുതൽ ആനുകൂല്യം നേടുന്നത് തടയാനുമാകും. കോൺഗ്രസ് ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നിലപാടാകും നിർണായകം. ഉമ്മൻചാണ്ടി മുൻകൈയെടുത്ത് ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. സഭാ മേലധ്യക്ഷൻമാരെ വിഷയത്തിൽ ഇടപെടുവിക്കാനും ശ്രമം നടക്കുന്നു. 
യു.ഡി.എഫിൽ ഒരു പരിഗണനയും ലഭിക്കാത്ത സാഹചര്യം വന്നാലേ എൽ.ഡി എഫിലേക്കുള്ള മടക്കം ജോസഫ് ആലോചിക്കുകയുള്ളൂ. ജോസഫിന്റെ നീക്കം മനസിലാക്കി മാത്രം പ്രതികരിക്കാമെന്ന നിലപാടിലാണ് സി.പി.എം. നേരത്തെ ജോസഫിനൊപ്പമുണ്ടായിരുന്ന ജനാധിപത്യ കേരളാ കോൺഗ്രസിനെ മുന്നണിയിലെടുത്ത സാഹചര്യത്തിൽ അവരെല്ലാം ചേർന്ന് ഒരു പാർട്ടിയാകട്ടെ എന്ന നിർദേശവും സി.പി.എം മുന്നോട്ടു വെച്ചേക്കും. കേരളാ കോൺഗ്രസിന്റെ പിളർപ്പിന്റെ ചരിത്രത്തിൽ മറ്റൊന്നു കൂടി സംഭവിച്ചേക്കും എന്നാണ് സൂചന.

Latest News