പിടികൂടിയത് നയന്‍താരയുടേയും  നിവിന്‍ പോളിയുടേയും കാരവനുകള്‍ 

സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ കൊണ്ടുവന്ന മൂന്ന് കാരവനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. നികുതിവെട്ടിപ്പ് നടത്തിയതിന് കളമശ്ശേരിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ കയറിയാണ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലും പരിസരത്തും ഷൂട്ടിങ് പുരോഗമിക്കുന്ന മലയാള ചിത്രത്തില്‍ അഭിനയിക്കുന്ന തെന്നിന്ത്യന്‍താരമായ സൂപ്പര്‍ നായികയ്ക്കും മലയാളത്തിലെ യുവനായകനും വിശ്രമിക്കാന്‍ വേണ്ടിയാണ് ഈ കാരവനുകള്‍ ഉപയോഗിച്ചിരുന്നത്. നയന്‍താരയും നിവിന്‍ പോളിയുമാണ് ആ താരങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമയില്‍ ഇരുവരും ജോഡികളാണ്. 
എറണാകുളം ആര്‍ടിഒ ജോജി പി ജോസ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ മനോജ് കുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു മിന്നല്‍ പരിശോധന. 19 സീറ്റുള്ള വണ്ടി രൂപം മാറ്റി കാരവനാക്കി ഉപയോഗിച്ചതിനാണ് ഒരു വാഹനം പിടികൂടിയത്. രണ്ടു വര്‍ഷമായി ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന് ഒന്നര ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്.
ഇതര സംസ്ഥാന രജിസ്‌ട്രേഷനുള്ള സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കിയതാണ് മറ്റ് രണ്ട് കാരവനുകള്‍ക്കെതിരേയുള്ള കേസ്. പിഴയായി അര ലക്ഷം രൂപ ഈടാക്കി. 
മോട്ടോര്‍ വാഹന ചട്ടപ്രകാരം കാരവനുകള്‍ വാടകയ്ക്ക് കൊടുക്കാന്‍ പാടില്ല. താരങ്ങള്‍ ഷൂട്ടിങ്ങിനായി ലൊക്കേഷനിലേക്ക് എത്തുന്നതിനു മുന്‍പാണ് ഉദ്യോഗസ്ഥര്‍ വാഹനം കസ്റ്റഡിയിലെടുത്തത്.
മൂന്ന് കാരവനുകള്‍ക്കും പിഴയായി രണ്ട് ലക്ഷം രൂപ അടപ്പിച്ച ശേഷം വാഹനങ്ങള്‍ വിട്ടുകൊടുത്തു. ഇത്തരത്തില്‍ ചട്ടം ലംഘിച്ചതിന് കൊച്ചിയില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് ഇതുവരെ പിടികൂടിയത് ഏഴ് കാരവനുകളാണ്.സിനിമാ താരങ്ങള്‍ ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയ സംഭവം ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് കൊച്ചിയിലും പരിസരത്തും ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്ന കാരവനുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്. 

Latest News