Sorry, you need to enable JavaScript to visit this website.

ഇന്ത്യക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ വിജയ് മല്യ വീണ്ടും ബ്രിട്ടീഷ് കോടതിയിലേക്ക്

ലണ്ടന്‍- ബാങ്കുകളില്‍നിന്ന് കോടികള്‍ വായ്പയെടുത്ത് വിദേശത്തേക്കുകടന്ന മദ്യരാജാവ് വിജയ് മല്യയെ വിട്ടുകിട്ടുന്ന കാര്യത്തില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പ്രതീക്ഷ വര്‍ധിച്ചു. വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള കോടതി ഉത്തരവ് ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചിരിക്കയാണ്. എന്നാല്‍ ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് മല്യ അറിയിച്ചു. അപ്പീല്‍ നല്‍കന്‍ മല്യക്ക് 14 ദിവസത്തെ സാവകാശമുണ്ട്.
സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പുറപ്പെടുവിച്ച വാറന്റ് പ്രകാരം 2016 ഏപ്രിലില്‍ മല്യയെ യു.കെ.യില്‍ അറസ്റ്റു ചെയ്തിരുന്നു. ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്ന മല്യയെ ഇന്ത്യക്കു വിട്ടുനല്‍കാവുന്നതാണെന്ന് യു.കെ.യിലെ കോടതി കഴിഞ്ഞ ഡിസംബറില്‍ വിധിച്ചിരുന്നുവെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല.
ഇക്കാര്യത്തിലാണ് ആഭ്യന്തര സെക്രട്ടറിയുടെ തീരുമാനമുണ്ടായത്.
വിവിധ കേസുകളിലായി മല്യയുടെ 12,400 കോടിയോളം രൂപയുടെ സ്വത്തുവകകള്‍ ഇതിനകം കണ്ടുകെട്ടി. ഇതില്‍ ചിലത് ലേലം ചെയ്തെങ്കിലും മുഴുവന്‍ വിറ്റൊഴിച്ച് കടബാധ്യത തീര്‍ക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുപോയിരുന്നില്ല. മല്യയെ പിടികിട്ടാ സാമ്പത്തിക കുറ്റവാളിയായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
മല്യയെ തിരികെ കൊണ്ടുവരുന്നതിന് മോഡി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളാണ് വിജയിച്ചിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി അവകാശപ്പെട്ടു. മമതാ ബാനര്‍ജി സി.ബി.ഐക്കെതിരെ നടത്തുന്ന യുദ്ധത്തെ പിന്തുണക്കുന്ന പ്രതിപക്ഷത്തിന് ഇപ്പോള്‍ എന്തു പറയാനുണ്ടെന്നും അദ്ദേഹം ചോദിച്ചു.
 

Latest News