പത്തു കോടിയോളം വരുന്ന പുതിയ വോട്ടർമാരെ പാട്ടിലാക്കാൻ പാർട്ടികൾ തന്ത്രം മെനഞ്ഞു തുടങ്ങി. പതിനെട്ടിനും പത്തൊമ്പതിനുമിടയിലുള്ള 10 കോടി വോട്ടർമാരുണ്ടെങ്കിലും ഇതുവരെ നാല് കോടി പേരേ ഇലക്ഷൻ കമ്മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. യുവ വോട്ടർമാരെ രജിസ്റ്റർ ചെയ്യിക്കാനും അവരുടെ പിന്തുണ ഉറപ്പാക്കാനും മിക്ക പാർട്ടികളും സജീവമായി രംഗത്തുണ്ട്. ഓരോ വർഷവും രണ്ട് കോടി പേർക്ക് ഇന്ത്യയിൽ 18 വയസ്സാവുന്നു എന്നാണ് കണക്ക്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുവ ക്രാന്തി യാത്ര യുവജനങ്ങളെ ലക്ഷ്യം വെച്ചാണ്. 25 സംസ്ഥാനങ്ങളിലൂടെ യുവ ക്രാന്തി യാത്ര സഞ്ചരിച്ചു. ഡിസംബർ 16 ന് കന്യാകുമാരിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. കോൺഗ്രസിന്റെ സന്ദേശം യുവജനങ്ങൡലെത്തിക്കുകയും മോഡി സർക്കാരിന്റെ പരാജയങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുകയുമാണ് യാത്രയുടെ ലക്ഷ്യം. ദലിതുകളും കർഷകരും നേരിടുന്ന പ്രശ്‌നങ്ങളും വിദ്യാഭ്യാസ രംഗത്തെയും പ്രശ്‌നങ്ങളും ഉന്നയിക്കുന്ന യാത്രയിൽ ശ്രദ്ധേയമായ മറ്റൊരു വിഷയമുണ്ട്. ഗംഗാ നദിയിലെ മലിനീകരണം.
2019 ലെ പ്രഥമ മൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി സംസാരിച്ചത് പുതു വോട്ടർമാരോടാണ്. വോട്ടർമാരായി രജിസ്റ്റർ ചെയ്യാൻ അവരെ പ്രധാനമന്ത്രി ഉദ്‌ബോധിപ്പിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജനിച്ചവർ ആദ്യമായി വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുകയാണ്. വോട്ടറാവുക എന്നത് ജീവിതത്തിലെ വലിയ നാഴികക്കല്ലാണെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. രാജ്യത്തിന്റെ ഉത്തരവാദിത്തങ്ങൾ ചുമലിലേറ്റാൻ യുവതക്ക് കിട്ടുന്ന അവസരമാണ് അത്. രാഷ്ട്രനിർമാണത്തിൽ പങ്കാളികളാവുകയാണ് അവർ. വ്യക്തികളുടെ സ്വപ്‌നങ്ങളും രാജ്യത്തിന്റെ ലക്ഷ്യവും സംഗമിക്കേണ്ട സമയമായെന്ന് മോഡി പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് പ്രത്യേക യുവ സ്വാഭിമാൻ യോജന പ്രഖ്യാപിച്ചു. നഗരങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവജനങ്ങൾക്ക് 100 ദിവസത്തെ തൊഴിൽ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ഇത്. ഇവർക്ക് നൈപുണി പരിശീലനവും നൽകും.
ജനുവരി 20 ന് മുംബൈയിൽ ബി.ജെ.പി മോഡി യുവശക്തി റാലി നടത്തി. പ്രധാനമന്ത്രി മോഡിക്ക് യുവജനങ്ങളുടെ പിന്തുണ തേടുകയാണ് റാലിയുടെ ലക്ഷ്യം. വളർച്ചയെയും വികസനത്തെയും കുറിച്ച മോഡിയുടെ ചിന്തകൾ പ്രചരിപ്പിക്കാൻ മോഡി യുവശക്തി പ്രതിഷ്ഠാൻ എന്ന സംഘടന രംഗത്തുണ്ട്. മുംബൈയിലെ 60 കോളേജുകൾ സംഘടന സന്ദർശിക്കും.
ജനുവരി 20 ന് ബി.ജെ.പി ദൽഹി രാംലീലാ മൈതാനിയിൽ യുവ വിജയ് സങ്കൽപ യാത്ര സംഘടിപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി യുവാക്കൾക്ക് ബന്ധപ്പെടാൻ ടോൾ ഫ്രീ നമ്പറും ബി.ജെ.പി പുറത്തു വിട്ടു.