ചൈത്രക്കെതിരെ നടപടിയുണ്ടോ.. മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം- സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ഡി.സി.പി ചൈത്ര തെരേസ ജോണിനെതിരായ നടപടിയില്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നറിയാം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ പരാതിയില്‍ വകുപ്പുതല അന്വേഷണം നടന്നെങ്കിലും ചൈത്രക്കെതിരെ ഡി.ജി.പി നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടില്ല. നടപടി ക്രമങ്ങള്‍ പാലിച്ചായിരുന്നു റെയ്ഡ് എന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ചൈത്രക്കെതിരെ നടപടി വേണമെന്ന് സി.പി.എം ശക്തമായി ആവശ്യപ്പെട്ട സാഹചര്യത്തില്‍ വകുപ്പ് തല നടപടി എന്നനിലയില്‍ സ്ഥലം മാറ്റമോ, വിശദീകരണം ചോദിക്കലോ ഉണ്ടാകുമെന്നാണ് സൂചന.

സി.പി.എം ഓഫീസില്‍ പരിശോധന നടത്തിയ ചൈത്രയുടെ നടപടിയില്‍ നിയമപരമായി തെറ്റില്ലെന്നാണ് എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ട്. ചൈത്രയെ ന്യായീകരിക്കുന്ന റിപ്പോര്‍ട്ടില്‍ ശുപാര്‍ശയൊന്നും കൂടാതെയാണ് ഡി.ജി.പി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതെന്നാണ് സൂചന. എന്നാല്‍ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച ശുപാര്‍കളൊന്നുമില്ലാത്ത റിപ്പോര്‍ട്ടിന്റെ മേല്‍ അച്ചടക്ക നടപടിയെത്താല്‍ ഉദ്യോഗസ്ഥക്ക് കോടതിയെ സമീപിക്കാന്‍ കഴിയും. അതിനാല്‍ സര്‍ക്കാര്‍ ഇനി എന്ത് ചെയ്യുമെന്നാണ് അറിയേണ്ടത്. മെഡിക്കല്‍ കോളേജ് സ്‌റ്റേഷന്‍ ആക്രമണ കേസില്‍ ഒരാളൊഴികെ മറ്റ് ഡി.വൈ.എഫ്.ഐ പ്രവ!ര്‍ത്തകരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷന്‍ ആക്രമിച്ച കേസിലെ പ്രതികള്‍ക്കായാണ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചൈത്ര റെയ്ഡ് നടത്തിയത്.
 

Latest News