അന്നേ ചെരിപ്പൂരി അടിക്കണമായിരുന്നു- ഷക്കീല

മീ ടുവില്‍ തനിക്ക് വിശ്വാസമില്ലെന്നു വ്യക്തമാക്കി നടി ഷക്കീല. പഴയ കാര്യങ്ങള്‍ പറയുന്നതില്‍ എനിക്ക് എന്തോ യോജിപ്പില്ല. ഇഷ്ടപ്പെടാത്ത രീതിയില്‍ ആരെങ്കിലും പെരുമാറിയാല്‍ അന്നേ ചെരുപ്പെടുത്ത് മുഖത്ത് അടിക്കണമായിരുന്നു. ജീവിതത്തില്‍ തളര്‍ന്നുപോയേക്കാവുന്ന ദുരനുഭവങ്ങള്‍ ഏറെയുണ്ടായിരുന്നുവെങ്കിലും അതെല്ലാം വെല്ലുവിളിയായി ഏറ്റെടുത്ത് താന്‍ ജീവിച്ചു കാണിക്കുകയായിരുന്നുവെന്ന് ഷക്കീല പറഞ്ഞു. മലയാള സിനിമയില്‍ ഒരുപാട് അഭിനയിച്ചുവെങ്കിലും ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ആരുമായും ബന്ധമില്ലെന്നും ഷക്കീല പറഞ്ഞു. മലയാളത്തില്‍ എന്റെ സിനിമകള്‍ വിതരണം ചെയ്ത് പണക്കാരായ പലര്‍ക്കും ഇന്ന് എന്നെ ഓര്‍മ്മയില്ല. കിന്നാരത്തുമ്പികള്‍ അമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അഭിനയിച്ചത്. പക്ഷേ മനസ്സുകൊണ്ട് ലഭിക്കണമെന്ന് ആഗ്രഹിച്ച വേഷങ്ങള്‍ മലയാളത്തിലോ തമിഴിലോ ലഭിച്ചില്ല. മലയാളത്തില്‍ നിന്ന് തമിഴിലേയ്ക്ക് വന്നപ്പോള്‍ നാല് വര്‍ഷം ജോലിയില്ലാതെ ഇരുന്നു ഷക്കീല പറഞ്ഞു. കമല്‍ഹാസിനെ ഏറെ ഇഷ്ടപ്പെടുന്നതായും രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നില്‍ക്കാന്‍ ഇഷ്ടപ്പെടുന്നതായും ഷക്കീല പറയുന്നു.
കമല്‍ സാറിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. അദ്ദേഹത്തിന്റെ നിലപാടുകളെ ഞാന്‍ സ്വാഗതം ചെയ്യുന്നു. അതുകൊണ്ടു തന്നെ ഏറെ പ്രതീക്ഷയോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശത്തെ ഞാന്‍ ഉറ്റു നോക്കുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ ഞാന്‍ പോരാടാന്‍ ആഗ്രഹിക്കുന്നത് കുട്ടികള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരേയാണ്. കൊച്ചു കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നവരോട് എനിക്ക് ക്ഷമിക്കാന്‍ സാധിക്കുകയില്ല. അത്തരം വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഉറങ്ങാന്‍ സാധിക്കാറില്ല- ഷക്കീല പറയുന്നു.

Latest News