മുംബൈ- 'ഹിംസ്രജന്തു ' ആയ ഒരു സംവിധായകന്റെ പീഢനം തിരിച്ചറിയാൻ താനെടുത്തത് വർഷങ്ങളാണെന്ന് ബോളിവുഡ് നടി സ്വര ഭാസ്‌ക്കർ. തൊഴിലിടങ്ങളിൽ നടക്കുന്ന പീഢനങ്ങളിൽ പെട്ട ഒന്നാണെന്ന് എനിക്കറിയില്ലായിരുന്നു. അതിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു, അതുകൊണ്ട് തന്നെ അത് മറച്ചു വയ്ക്കാൻ ഞാൻ ആഗ്രഹിച്ചു.' ന്യൂദൽഹിയിൽ നടന്ന ഒരു പരിപാടിക്കിടെ സ്വര വെളിപ്പെടുത്തി.
2017 ലെ ഒരു ഷൂട്ടിങ്ങിനിടയിൽ സംവിധായകൻ പീഢിപ്പിച്ചു എന്ന് ആരോപിച്ച് സ്വര രംഗത്തെത്തിയിരുന്നു. മുംബൈ മിററിനോടാണ് അഭിമുഖത്തിനിടെ ഇക്കാര്യം അന്ന് സ്വര വെളിപ്പെടുത്തുന്നത്.
'നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായത് കൊണ്ടോ എന്തോ, പെൺകുട്ടികളോട് 'ഹിംസ്രജന്തു'ക്കളായ പുരുഷന്മാർ ചുറ്റുമുണ്ടെന്ന് കാര്യം നാം പറഞ്ഞു കൊടുക്കുന്നില്ല. പീഢനം എന്നാൽ ശക്തിയുടെയും അധികാരത്തിന്റെയും ദുരുപയോഗമാണ്.'സ്വര പറയുന്നു.
നടി തനുശ്രീ ദത്തയിൽ നിന്നാണ് ആദ്യമായി ബോളിവുഡിൽ മി ടൂ പരാതി ഉയർന്നു കേട്ടത്. ആദ്യമായി ബോളിവുഡിൽ നിന്ന് തനുശ്രീക്ക് പിന്തുണയുമായി എത്തിയ ആളാണ് സ്വര ഭാസ്‌കർ.
'വീരെ ഡി വെഡിങ്' എന്ന ചിത്രത്തിലാണ് സ്വരയെ അവസാനം കാണുന്നത്. അതിൽ സ്വയംഭോഗ രംഗങ്ങൾ അഭിനയിച്ചതിന് കടുത്ത വിമർശനങ്ങളും സ്വര നേരിട്ടിരുന്നു.