മക്ക - വർഷത്തിൽ ഒന്നിലധികം ഉംറ നിർവഹിക്കുന്ന വിദേശ തീർഥാടകർക്ക് രണ്ടാമത്തെ ഉംറ മുതൽ ഈടാക്കുന്ന ഫീസ് പുനഃപരിശോധിക്കണമെന്ന് ഹജ്, ഉംറ കമ്പനി ഉടമകളെയും പ്രതിനിധികളെയും പങ്കെടുപ്പിച്ച് മക്ക ചേംബർ ഓഫ് കൊമേഴ്സ് ആന്റ് ഇൻഡസ്ട്രിക്കു കീഴിലെ ദേശീയ ഹജ്, ഉംറ കമ്മിറ്റി സംഘടിപ്പിച്ച ശിൽപശാല ശുപാർശ ചെയ്തു. നിലവിൽ ഉംറ ആവർത്തിക്കുന്നവർ രണ്ടായിരം റിയാൽ ഫീസ് നൽകണം. ഉംറ സർവീസ് കമ്പനികളിലെ സൗദി ജീവനക്കാരുടെ മിനിമം എണ്ണം അഞ്ചായി കുറക്കണമെന്നും സൗദി ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനെ സർവീസ് കമ്പനികൾ സേവനം നൽകുന്ന ഉംറ തീർഥാടകരുടെ എണ്ണവുമായി ബന്ധിപ്പിക്കണമെന്നും ശിൽപശാല ആവശ്യപ്പെട്ടു.
സൗദി ജീവനക്കാരുടെ മിനിമം എണ്ണം അഞ്ചായി കുറക്കണമെന്നത് അടക്കമുള്ള ഏതാനും ശുപാർശകൾ എത്രയും വേഗം നടപ്പാക്കണമെന്ന് ശിൽപശാലയിൽ പങ്കെടുത്തവർ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു. ഉംറ സർവീസ് കമ്പനികളുമായി കരാർ ഒപ്പുവെച്ച വിദേശ ഏജൻസികൾ കരാർ അവസാനിപ്പിച്ച് മറ്റൊരു സർവീസ് കമ്പനിയുമായി കരാറുണ്ടാക്കുന്നതിനു മുമ്പായി ആദ്യത്തെ സർവീസ് കമ്പനിക്ക് നൽകാനുള്ള പണം കൊടുത്തുതീർക്കുന്നതിന് ഓൺലൈൻ സെറ്റിൽമെന്റ് സംവിധാനം അംഗീകരിക്കണം. ഉംറ സർവീസ് കമ്പനികളുടെ മൂലധനം അഞ്ചു ലക്ഷം റിയാലായി കുറക്കുന്നതിന് അനുവദിക്കണം. മുഴുവൻ സർവീസ് കമ്പനികളും കെട്ടിവെക്കേണ്ട ബാങ്ക് ഗാരണ്ടി രണ്ടര ലക്ഷം റിയാലായി ഏകീകരിക്കണമെന്നും ശുപാർശയുണ്ട്.
ഉംറ സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മക്കയിലോ മദീനയിലോ ആയി ഒരു ആസ്ഥാനമുണ്ടായാൽ മതി എന്ന വ്യവസ്ഥയും നടപ്പാക്കണം. ആസ്ഥാനങ്ങൾക്ക് നിശ്ചിത വിസ്തീർണം വേണമെന്ന വ്യവസ്ഥ നിർബന്ധമാക്കരുത്. ഉംറ സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നഗരസഭാ ലൈസൻസ് ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും നടപ്പാക്കരുത്.
ഉംറ തീർഥാടകർക്ക് ചില ഫീൽഡ് സേവനങ്ങൾ നൽകുന്നതിന് പരസ്പരം സഹകരിക്കാൻ സർവീസ് കമ്പനികളെ അനുവദിക്കണം. ഉംറ സർവീസ് കമ്പനികളും സ്ഥാപനങ്ങളും നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് പരിഹാരം കാണാൻ ഹജ്, ഉംറ മന്ത്രാലയത്തിന്റെയും ഉംറ സർവീസ് കമ്പനികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത കമ്മിറ്റി രൂപീകരിക്കണം. ഉംറ സർവീസ് വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് നിശ്ചിത വർഷം പ്രവർത്തിക്കണമെന്ന വ്യവസ്ഥ പാലിക്കാൻ കഴിയില്ലെന്ന സർവീസ് കമ്പനികളുടെ ക്ഷമാപണം ഹജ്, ഉംറ മന്ത്രാലയം അംഗീകരിക്കണം. വിദേശ ഉംറ സർവീസ് ഏജൻസികളില്ലാത്ത രാജ്യങ്ങളിൽനിന്ന് തീർഥാടകരുടെ യാത്ര എളുപ്പമാക്കുന്നതിന് നടപടിക്രമങ്ങൾ ലഘൂകരിക്കാൻ വിദേശങ്ങളിലെ സൗദി എംബസികളെ ഹജ്, ഉംറ മന്ത്രാലയം പ്രേരിപ്പിക്കണമെന്നും ശിൽപശാലയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.