യു.എ.ഇയില്‍ രണ്ട് മാസത്തിനിടെ  അഞ്ച് മലയാളികള്‍ പനി പിടിച്ച് മരിച്ചു 

രണ്ട് മാസത്തിനിടെ അഞ്ച് പ്രവാസികള്‍ മരണപ്പെട്ടത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബാധിച്ചെന്ന് സംശയം. സി.എന്‍ നബ്ബാന്‍ നാസര്‍ അജ്മാനില്‍ മരണപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. അലിയ നിയാസ് അലിയെ കടുത്ത പനി ബാധിച്ചാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് പേര്‍ മരിച്ച സാഹചര്യങ്ങള്‍ തമ്മിലുള്ള സാദൃശ്യമാണ് ആരോഗ്യ വിദഗ്ദരില്‍ സംശയം ജനപ്പിക്കുന്നത്. ഡിസംബര്‍ 19ന് ഷാര്‍ജയില്‍ രണ്ടര വയസ്സുകാരി മിയ സൂസന്‍ പനി ബാധിച്ച് മരിക്കുകയുണ്ടായി. നവംബര്‍ 28ന് ഏഴ് വയസ്സുകാരി ഷിബാ ഫാത്തിമ ദുബായി ആശുപത്രിയില്‍ മരിച്ചു. അത്യാസന്ന വിഭാഗത്തിലെത്തിച്ച് മണിക്കൂറുകള്‍ക്കകമായിരുന്നു ഈ മരണം. ഛര്‍ദിയും കടുത്ത പനിയുമായിരുന്നു രോഗ ലക്ഷണം. മൂന്ന് ദിവസം വീട്ടിനടുത്തുള്ള ക്ലിനിക്കില്‍ ചികിത്സിച്ച ശേഷമാണ് ദുബായി ആശുപത്രിയിലേക്ക് കൊണ്ടു വന്നതും അവിടെ വെച്ച് മരണമടഞ്ഞതും. 12-ാം ക്ലാസ് വിദ്യാര്‍ഥിനി ആലിയ നിയാസ് അലി നവംബര്‍ 13ന് ഫ്‌ളൂ ബാധിച്ചാണ് റാഷിദ് ആശുപത്രി അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മണിക്കൂറുകള്‍ക്കകം മരണപ്പെടുകയും ചെയ്തു. ഒമ്പത് വയസ്സുകാരി അമീന അന്നും ഷറഫ് ഒരാഴ്ചയോളം ഫ്‌ളൂ ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് വിധേയയാകുന്നതിനിടെയാണ് മരണപ്പെട്ടത്. ഇവരെല്ലാം മലയാളികളാണ്. ഇവരില്‍ നാല് പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ സ്വദേശം സന്ദര്‍ശിച്ചവരാണ് ഇവരെല്ലാം. നാട്ടില്‍ നിന്നുള്ള വൈറസ് ബാധയാണോ മരണകാരണമെന്ന് സംശയിക്കുന്നവരുണ്ട്. മെഡിക്കല്‍ വിദഗ്ദര്‍ ഈ വാദം തള്ളിക്കളയുകയാണ്. പതിനഞ്ച് ദിവസത്തിലധികം വൈറസ് ബാധ പ്രശ്‌നമുണ്ടാക്കില്ലെന്നാണ് അവര്‍ പറയുന്നത്. അതേ സമയം പ്രതിരോധ കുത്തിവെപ്പുകള്‍ ഗുണം ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 


 

Latest News