ഷീല ദീക്ഷിത് ഡൽഹി കോണ്‍ഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക്

ന്യൂദൽഹി- അജയ് മാക്കൻ രാജിവെച്ച വാർത്തകൾ പുറത്തു വന്നതിന് പിറകെ ഡൽഹി കോണ്ഗ്രസ് പ്രസിഡന്റായി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് ചുമതലയേൽക്കുമെന്ന് സൂചന. ആം ആദ്മി പാർട്ടിയുമായി സഖ്യത്തിൽ ഏർപ്പെടാനുള്ള നീക്കങ്ങൾക്ക് വേഗം പകരാൻ ഷീല ദീക്ഷിതിന് കഴിയുമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം വിശ്വസിക്കുന്നു. ഇതാണ് മുൻ മുഖ്യമന്ത്രിയെ നേതൃത്വം പരിഗണിക്കാൻ കാരണമെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 

" ഹൈക്കമാന്റിന്റെയും രാഹുൽ ഗാന്ധിയുടെയും തീരുമാനത്തിന് അനുസൃതമായിരിക്കും കാര്യങ്ങൾ. പാർട്ടി നേതൃത്വത്തിന്റെ തീരുമാനം ഞങ്ങൾക്ക് സ്വീകാര്യമാണ്," വാർത്തയോട് പ്രതികരിക്കവേ ഷീല പറഞ്ഞു. 2013 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്രിവാളിനോട് തോറ്റ ശേഷം ഷീല സജീവ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് ഡല്‍ഹി ഘടകം നേതൃസ്ഥാനത്ത് നിന്ന് മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ രണ്ട്‌ ദിവസം മുമ്പ് രാജി വെച്ചിരുന്നു. രാജി ദേശീയ നേതൃത്വം സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

54 കാരനായ അജയ് മാക്കന്‍ ആരോഗ്യകാരണങ്ങളാലാണ് രാജി സമര്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. പക്ഷെ, അജയ് മാക്കന്‍ ഉടനെ ഏതെങ്കിലും തന്ത്രപ്രധാനമായ പദവിയില്‍ നിയമിക്കപ്പെടുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് വര്‍ഷം മൂമ്പാണ് അജയ് മാക്കന്‍ ഡല്‍ഹി കോണ്‍ഗ്രസിന്റെ അധ്യക്ഷനായി ചുമതലയേറ്റത്. 2014 ല്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തെത്തുടര്‍ന്നായിരുന്നു ഇത്. 

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും മുഖ്യ ജോലി അജയ് മാക്കനെ പാര്‍ട്ടി ഏല്‍പ്പിക്കാന്‍ സാധ്യതയുണ്ട്. അദ്ദേഹം ഉത്തരേന്ത്യയില്‍ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് നേരിടാനും സാധ്യതയുണ്ട്. ഡല്‍ഹി അധ്യക്ഷനും പാര്‍ട്ടി നേതൃത്വവും തമ്മില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെടുന്നത് സംബന്ധമായി കടുത്ത ഭിന്നതകള്‍ നില നില്‍ക്കുന്നുണ്ട്. കേന്ദ്ര നേതൃത്വം സഖ്യത്തിന്റെ സാധ്യത അന്വേഷിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയുമായി യാതൊരു തരത്തിലുളള സഖ്യവും ആവശ്യമില്ലെന്ന നിലാപാടാണ് അജയ് മാക്കന്റേത്. കോണ്‍ഗ്രസുമായി ആം ആദ്മി പാര്‍ട്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യത്തിലേര്‍പ്പെടാനുളള സാധ്യത നിലനില്‍ക്കുന്നുണ്ട്.

 

Latest News