റിയാദ് - സൗദി അറേബ്യ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നില്ലെന്നും രാജ്യം പരിവർത്തനത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും വിദേശ മന്ത്രി ഡോ. ഇബ്രാഹിം അൽഅസ്സാഫ് പറഞ്ഞു. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക തലങ്ങളിൽ രാജ്യം മൊത്തം പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രഭാവമുള്ള രാജ്യമാണ് സൗദി അറേബ്യ. സൗദി അറേബ്യയും ലോക രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള സൃഷ്ടിപരമായ ശ്രമങ്ങൾ തുടരും. വിദേശ മന്ത്രിയെന്നോണമുള്ള തന്റെ നിയമനത്തിനും മന്ത്രിസഭാ പുനഃസംഘടനക്കും ജമാൽ ഖശോഗി സംഭവവുമായി ബന്ധമില്ല.
വർഷങ്ങളായി രാജ്യം തുടർച്ചയായി സാക്ഷ്യം വഹിക്കുന്ന പരിവർത്തനത്തിന്റെ ഭാഗമാണ് മന്ത്രിസഭാ പുനഃസംഘടന. വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈറിന്റെ പദവി വിദേശ മന്ത്രിയുടെ പദവിയേക്കാൾ ഒട്ടും ചെറുതല്ല. വിദേശ മന്ത്രിയായി സേവനമനുഷ്ഠിച്ച കാലത്ത് ആദിൽ അൽജുബൈർ മികച്ച പ്രവർത്തനം കാഴ്ച വെച്ചിട്ടുണ്ട്. ആദിൽ അൽജുബൈർ ലോകത്തിനു മുന്നിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ചു. ലോകമെങ്ങും രാജ്യത്തെ പ്രതിനിധീകരിക്കുന്നത് ആദിൽ അൽജുബൈർ തുടരും. ആദിൽ അൽജുബൈറും താനും പരസ്പര പൂരകമായാണ് പ്രവർത്തിക്കുന്നത്.
വിദേശ മന്ത്രാലയത്തിന്റെ പുനഃസംഘടന വേഗത്തിലാക്കുന്നതിന് ഉത്തരവാദിത്തങ്ങൾ വിഭജിച്ചു നൽകുന്നതിന്റെ ഭാഗമായാണ് ആദിൽ അൽജുബൈറിനെ പുതിയ പദവിയിൽ നിയമിച്ചത്. അല്ലാതെ ആദിൽ അൽജുബൈറിന്റെ സ്ഥാനം കുറച്ചിട്ടില്ല. സൗദി അറേബ്യ പോലുള്ള ഒരു രാജ്യത്ത് വിദേശ മന്ത്രാലയത്തിന് നിരവധി ആവശ്യങ്ങളുണ്ട്. വിദേശ മന്ത്രാലയത്തിന് ആദിൽ അൽജുബൈറിനെയും എന്നെയും ആവശ്യമാണ്. വിദേശ മന്ത്രാലയ പുനഃസംഘടനക്ക് താൻ പ്രവർത്തിക്കും. മറ്റു മന്ത്രാലയങ്ങളുടെ പുനഃസംഘടന നേരത്തെ നടത്തിയിരുന്നു. അനുയോജ്യമായ സമയത്ത് ആവശ്യമായ വേഗത്തിൽ പ്രതികരിക്കുന്നതിന് കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കുന്ന മന്ത്രാലയമാക്കി വിദേശ മന്ത്രാലയത്തെ പുനഃസംഘടനയിലൂടെ മാറ്റും. ആദിൽ അൽജുബൈറിന്റെ കഴിവുകളെ രാജ്യം അംഗീകരിക്കുന്നു. അദ്ദേഹം ഇപ്പോഴും മന്ത്രിസഭയിൽ തുടരുന്നുണ്ട്. ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളുമായും സൗദി അറേബ്യക്ക് മികച്ച ബന്ധമാണുള്ളത്. ധന മേഖലയിൽ തനിക്കുള്ള പരിചയ സമ്പത്ത് വിദേശ കാര്യത്തിലേക്ക് മാറ്റുന്നതിന് വിദേശ മന്ത്രിയെന്നോണമുള്ള തന്റെ നിയമനം സഹായിക്കും. നിലവിൽ വിദേശ കാര്യങ്ങളിൽ വാണിജ്യ ബന്ധങ്ങൾക്കാണ് മുൻതൂക്കം. ദുഃഖകരവും സങ്കടകരവുമായ കാര്യമാണ് ജമാൽ ഖശോഗി സംഭവം. ഈ കേസിൽ ശക്തമായ നടപടികൾ ഗവൺമെന്റ് കൈക്കൊണ്ടിട്ടുണ്ട്.
രാജ്യം പ്രതിസന്ധിയിലല്ല. സാമ്പത്തിക മേഖലയിലെ വളർച്ച ഇതിന് സാക്ഷിയാണ്. മുൻപത്തെ അതേ നിലവാരത്തിലുള്ള വളർച്ച ഇപ്പോഴില്ല എന്നത് ശരിയാണ്. സാമ്പത്തിക പുനഃസംഘടനയുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കുന്ന ഏതു രാജ്യവും സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോകും. ഈ ഘട്ടത്തിൽ നിന്ന് കൂടുതൽ കരുത്തരായി സൗദി അറേബ്യ പുറത്തു കടക്കുമെന്ന കാര്യത്തിൽ പ്രത്യാശയുണ്ട്. നിക്ഷേപങ്ങൾ ആകർഷിക്കുന്ന സമ്പദ്വ്യവസ്ഥയായി സൗദി സമ്പദ്വ്യവസ്ഥ മാറും. മേഖലാ, ആഗോള വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ ആഗോള തലത്തിൽ സജീവ പങ്ക് വഹിക്കുന്ന രാജ്യമായി സൗദി അറേബ്യ തുടരും. ധനമന്ത്രാലയത്തിൽ ദീർഘ കാലം പ്രവർത്തിച്ചതിന്റെ പരിചയ സമ്പത്തും സാമ്പത്തിക കാര്യങ്ങളിലെ പരിചയ സമ്പത്തും വിദേശ മന്ത്രാലയത്തിന് ചുക്കാൻ പിടിക്കുന്നതിന് തനിക്ക് സഹായകമായി മാറുമെന്നും ഡോ. ഇബ്രാഹിം അൽഅസ്സാഫ് പറഞ്ഞു.