മനാമ - സുരക്ഷാ ഭടനെ കൊലപ്പെടുത്തിയ കേസിലെ ഭീകരർക്ക് ക്രിമിനൽ കോടതി വിധിച്ച ശിക്ഷ സുപ്രീം അപ്പീൽ കോടതി ശരിവെച്ചു. കേസിൽ ആകെ 26 പ്രതികളെയാണ് ശിക്ഷിച്ചത്. 2015 ഓഗസ്റ്റ് 28 ന് ആണ് കേസിനാസ്പദമായ സംഭവം. ഭീകരർ നടത്തിയ സ്‌ഫോടനത്തിൽ സുരക്ഷാ ഭടൻ കൊല്ലപ്പെടുകയായിരുന്നു. ഏതാനും സുരക്ഷാ ഭടന്മാർക്കും സാധാരണക്കാർക്കും സ്‌ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസിലെ പ്രതികളെ ഫെബ്രുവരി ഒന്നിന് ക്രിമിനൽ കോടതി ശിക്ഷിച്ചിരുന്നു. ഒരു പ്രതിക്ക് കോടതി വധശിക്ഷയാണ് വിധിച്ചത്. 13 പ്രതികൾക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചു. എട്ടു പ്രതികൾക്ക് 15 വർഷം വീതം തടവാണ് ശിക്ഷ. രണ്ടു പേർക്ക് അഞ്ചു വർഷം വീതം തടവും മറ്റു രണ്ടു പ്രതികൾക്ക് മൂന്നു വർഷം വീതം തടവും കോടതി വിധിച്ചു. 25 പ്രതികളുടെ പൗരത്വം റദ്ദാക്കുന്നതിനും കോടതി ഉത്തരവിട്ടു. ഭീകരാക്രമണത്തിലുണ്ടായ നാശനഷ്ടങ്ങൾക്ക് 22 പ്രതികൾ നഷ്ടപരിഹാരം നൽകണമെന്നും വിധിയുണ്ട്. പ്രതികളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടുന്നതിനും കോടതി ഉത്തരവിട്ടു.
2015 ഓഗസ്റ്റ് 28 ന് രാത്രി അബൂസൈബഅ് ഏരിയയിൽ രണ്ടു ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ഭടൻ സ്‌ഫോടനത്തിൽ വീരമൃത്യു വരിക്കുകയും മറ്റേതാനും സുരക്ഷാ ഭടന്മാർക്കും സാധാരണക്കാർക്കും പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ സൈനികരുടെയും സാധാരണക്കാരുടെയും വാഹനങ്ങൾക്ക് സ്‌ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ പങ്കുള്ള ഏതാനും പ്രതികളെ തൊട്ടടുത്ത ദിവസം സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.
കേസിൽ ആകെ 32 പ്രതികളാണുള്ളത്. ഇതിൽ ഇരുപതു പേരെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. അവശേഷിക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് സുരക്ഷാ വകുപ്പുകൾ ശ്രമം തുടരുകയാണ്. ആറു പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഭീകര സംഘം രൂപീകരിച്ച് സ്‌ഫോടനങ്ങൾ നടത്തുകയും സുരക്ഷാ സൈനികർക്കു നേരെ ആക്രമണങ്ങൾ നടത്തുകയും ചെയ്തതായി അന്വേഷണത്തിനിടെ ഭീകരർ സമ്മതിച്ചിരുന്നു.