പ്രളയവും പിന്നാലെയെത്തിയ കാലാവസ്ഥാ മുന്നറിയിപ്പും തകിടം മറിച്ച മൂന്നാറിലെ സഞ്ചാര മേഖലക്ക് പ്രതീക്ഷയുടെ ചിറക് നൽകി താപനില താഴുന്നു. രാത്രി താപനില അഞ്ച് ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണ്. പ്രളയത്തിന് ശേഷം കാലാവസ്ഥയിലടക്കം കാര്യമായ വ്യത്യാസം ഉണ്ടായ മൂന്നാറിന് ഇത് പഴയ പ്രതാപത്തിലേക്കുള്ള തിരിച്ചുവരവിന്റെ കൂടി കാലമാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നീലക്കുറിഞ്ഞി പൂക്കാലവും കണ്ണീരും നഷ്ടങ്ങളുടെ കണക്കും മാത്രമാണ് മേഖലയിലാകെ സമ്മാനിച്ചത്.
ഏതാനും ദിവസങ്ങളായി 10 ഡിഗ്രി സെൽഷ്യസിന് താഴെയാണ് മൂന്നാറിലെ രാത്രികാലങ്ങളിലെ തണുപ്പ്. പകൽ സമയങ്ങളിൽ ഇത് 22 ഡിഗ്രി വരെ എത്തുന്നുണ്ട്. പ്രളയത്തിൽ ദിവസങ്ങളോളം വെള്ളത്തിൽ മുങ്ങിയതിനൊപ്പം മലയിടിഞ്ഞ് എല്ലാ വഴികളും തടസ്സപ്പെട്ടതും പെരിയവാര പാലം തകർന്നതും മൂന്നാറിന്റെ നട്ടെല്ലാണ് ഒടിച്ചത്. പിന്നാലെ താൽക്കാലിക പാലം സെപ്റ്റംബർ ഒമ്പതിന് തുറന്നെങ്കിലും കാലാവസ്ഥാ മുന്നറിയിപ്പ് ചതിച്ചു. നവംബർ 16 ന് ഗജ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മഴയിൽ പാലം വീണ്ടും തകർന്നു. ഇതിന് ശേഷം 16 ദിവസമെടുത്താണ് താൽക്കാലിക പാലം തുറന്നു നൽകിയത്. മൂന്നാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഇരവികുളം നാഷണൽ പാർക്കിലാണ് നീലക്കുറിഞ്ഞി ഏറ്റവും അധികം പൂവിടുന്നത്. 810 ലക്ഷം ആളുകളെ പ്രതീക്ഷിച്ച സീസൺ 1.5 ലക്ഷത്തിൽ ഒതുങ്ങി. മാട്ടുപ്പെട്ടി, എക്കോ പോയന്റ്, കുണ്ടള ഡാം, സമീപ പ്രദേശങ്ങളായ മീശപുലിമല, കൊളുക്കുമല, വട്ടവട, മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. മൂന്നാറിനേക്കാൾ കൂടുതൽ തണുപ്പ് വർഷത്തിൽ മുഴുവൻ അനുഭവപ്പെടുന്ന വട്ടവടയും ചൂട് കൂടുതൽ ഉള്ള തനി തമിഴ്‌നാടൻ ഗ്രാമമായ മറയൂരും ഇവിടെ എത്തുന്ന സഞ്ചാരികൾക്കും പുത്തനനുഭവമാണ് നൽകുക. മൂന്നാറിലെ തേയിലയും മറയൂരിലെ ചന്ദനക്കാടും ശർക്കരയും വട്ടവടയിലെ പച്ചക്കറി കൃഷിയും കാന്തല്ലൂരിലെ വെളുത്തുള്ളി പഴം കൃഷിയും ഏറെ പ്രസിദ്ധമാണ്.
തണുപ്പേറി വരുന്നതിനാൽ വരും ദിവസങ്ങളിൽ മൂന്നാർ മേഖലയിലേക്ക് കൂടുതൽ വിദേശികൾ അടക്കമുള്ള സഞ്ചാരികൾ എത്തുമെന്നാണ് പ്രതീക്ഷ. ക്രിസ്മസ്, ന്യൂ ഇയർ അവധിയും ടൂറിസം മേഖലയുടെ പ്രതീക്ഷകളെ ഉയർത്തുന്നു. സാധാരണയായി പുതുവർഷ ആരംഭത്തിൽ പൂജ്യം ഡിഗ്രിയിലും താഴെ പോകുന്ന കാലാവസ്ഥയെത്തുന്ന മൂന്നാറിൽ മഞ്ഞു പെയ്യാറുണ്ട്.