Sorry, you need to enable JavaScript to visit this website.

ജീവിച്ചിരിക്കുന്ന മാതാവിന് കുഴിമാടമൊരുക്കി മകൻ; വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി

മലപ്പുറത്ത് നടന്ന വനിതാ കമ്മീഷൻ അദാലത്തിൽ പരാതി  കേൾക്കുന്നു.

മലപ്പുറം- ജീവിച്ചിരിക്കുന്ന മാതാവിന് വീടിന് മുന്നിൽ കുഴിമാടമൊരുക്കിയ മകനെതിരെ നടപടിയാവശ്യപ്പെട്ട് മാതാവ് വനിതാ കമ്മീഷനിൽ. തിരുന്നാവായ കൊടക്കല്ലിലാണ് മാതാവിനെ അവഹേളിക്കുന്നതിനായി മകൻ കുഴിമാടമൊരുക്കിയത്. സംഭവത്തിൽ അന്വേഷിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് കമ്മീഷൻ അംഗം ഇ.എം രാധ പറഞ്ഞു. മാതാവ് പോലീസിലും പരാതി നൽകിയിരുന്നു. സിറ്റിങിൽ മാതാവും മകനും ഹാജരായെങ്കിലും തീർപ്പാക്കാനായില്ല. സ്ഥലം പഞ്ചായത്ത് അംഗത്തെ ഫോണിൽ വിളിച്ച് നിജസ്ഥിതി അന്വേഷിച്ചു.  പോലീസ് റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കും. രണ്ട് മക്കളാണ് പരാതിക്കാരിക്കുള്ളത്. രണ്ടാമത്തെ മകന്റെ വീട്ടിലാണ് നിലവിൽ താമസിക്കുന്നത്. ഇതിന് സമീപത്തായാണ് മൂത്ത മകൻ കുഴിമാടമൊരുക്കിയത്. മാതാവിനെ അപമാനിച്ച് ഫഌക്‌സ് ബോർഡ് ഉയർത്തിയതായും പരാതിയിൽ പറയുന്നുണ്ട്.
മലപ്പുറത്തെ സ്വകാര്യ ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപികയെ അവഹേളിച്ചതായ പരാതിയിൽ വനിതാ കമ്മീഷൻ നേരിട്ട് അന്വേഷണം നടത്തും. പ്രിൻസിപ്പലിനെതിരെയാണ് അധ്യാപിക പരാതി നൽകിയത്. സ്റ്റാഫ് റൂമിൽ വച്ച് സഭ്യമല്ലാത്ത പെരുമാറ്റം നടത്തിയെന്നും അവഹേളിച്ചെന്നും പരാതിയിൽ പറയുന്നു. 2016 ൽ ലഭിച്ച പരാതിയിൽ വകുപ്പ് തല അന്വേഷണം നടത്തിയെങ്കിലും തീർപ്പാക്കാനായിട്ടില്ല. തുടർന്നാണ് കമ്മീഷൻ നേരിട്ട് അന്വേഷണം നടത്താൻ തീരുമാനിച്ചത്. വിവാഹ ബന്ധത്തിൽ നിന്നും ഒഴിയാൻ മാതാപിതാക്കൾ നിർബന്ധിക്കുന്നുവെന്ന മകളുടെ പരാതിയും സിറ്റിങിൽ പരിഗണിച്ചു. താനൂർ ആശുപത്രിയിലെ ഡോക്ടർക്കെതിരെ നഴ്‌സ് നൽകിയ പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്നും റിപ്പോർട്ട് തേടി. 
90 പരാതികളാണ് കമ്മീഷൻ പരിഗണിച്ചത്. ഇതിൽ 28 എണ്ണം തീർപ്പാക്കി. 17 എണ്ണത്തിൽ റിപ്പോർട്ട് തേടുകയും 45 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റിവെക്കുകയും ചെയ്തു. ജനുവരി 19നാണ് അടുത്ത അദാലത്ത്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങിൽ കമ്മീഷൻ അംഗം ഇ.എം രാധ, അഭിഭാഷകരായ എം.എസ് താര, ഷാജി ശിവജി, രാജേഷ് പുതുക്കാട്, പ്രീതി ശിവരാമൻ, വനിതാ കമ്മീഷൻ എസ്.ഐ എൽ. രമ എന്നിവർ പങ്കെടുത്തു. 

Latest News