Sorry, you need to enable JavaScript to visit this website.

ബ്രെയിന്‍ കാന്‍സര്‍ അഭിനയിച്ച്  ഭര്‍ത്താവിനെയടക്കം പറ്റിച്ച ഇന്ത്യന്‍ യുവതിയ്ക്ക് തടവ് 

ലണ്ടന്‍ :ആളുകള്‍ ഏറ്റവും ഭയക്കുന്ന അസുഖം തന്നെ തനിക്കുണ്ടെന്ന് അഭിനയിച്ചു 250,000 പൗണ്ട് തട്ടിയെടുത്ത ഇന്ത്യന്‍ യുവതിയ്ക്ക് നാല് വര്‍ഷം ജയില്‍ . തനിക്ക് ബ്രയിന്‍ കാന്‍സറാണെന്ന് സകലരെയും വിശ്വസിപ്പിച്ചു പണം തട്ടിയത് 36കാരിയായ ജാസ്മിന്‍ മിസ്ട്രി ആണ്. താന്‍ മാരക രോഗത്തിന് ഇരയാണെന്നു ജാസ്മിന്‍ മിസ്ട്രി ആദ്യം നുണ പറയുന്നത് ഭര്‍ത്താവ് വിജയ് കട്ടേച്ചിയയോടാണ്. സ്വന്തം ഭാര്യയ്ക്ക് കാന്‍സറാണെന്ന് കേള്‍ക്കേണ്ടി വന്ന വിജയ് മാനസികമായി തകര്‍ന്നു . നാല് വര്‍ഷത്തോളം അസുഖം സംബന്ധിച്ച് വിജയ് ഭാര്യ പറഞ്ഞ കഥകള്‍ വിശ്വസിച്ചു. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹതാപം പിടിച്ചുപറ്റാന്‍ ഇതോടെ ജാസ്മിന് സാധിച്ചു. സുഹൃത്തുക്കളില്‍ ചിലര്‍ വന്‍തുക ചികിത്സാ സഹായമായി നല്‍കി. വിജയുടെ മാതാവ് ഉള്‍പ്പെടെ വലിയ തുക ചികിത്സയ്ക്കായി ഇക്കാലയളവില്‍ ജാസ്മിന് കൈമാറിയിരുന്നു. കുടുംബത്തിലെ 20 അംഗങ്ങളുടെയടക്കം 253,122 പൗണ്ട് ജാസ്മിന് കൈമാറിയിരുന്നു. 
ഫെയിസ്ബുക്കിലടക്കം വിവിധ സോഷ്യല്‍ മീഡിയയില്‍ നിരവധി ഫെയിക്ക് അക്കൗണ്ടുകള്‍ ജാസ്മിന് ഉണ്ടായിരുന്നു. ഇത് ഉപയോഗിച്ച് ജാസ്മിന്‍ ഡോക്ടറെ വരെ സൃഷ്ടിച്ചു. പ്രോട്ടോണ്‍ ബീം ചികിത്സ നടത്തുന്നതാണ് തനിക്ക് രക്ഷപ്പെടാനുള്ള ഏകമാര്‍ഗമെന്ന് ജാസ്മിന്‍ ആളുകളോട് പറഞ്ഞിരുന്നു. ഇതിനായി അമേരിക്കയിലേക്ക് പോകണമെന്നും ജാസ്മിന്‍ പറഞ്ഞു. ഇതിനു അഞ്ച് ലക്ഷം പൗണ്ട് ചെലവാകുമെന്നാണ് ജാസ്മിന്‍ വിശ്വസിപ്പിച്ചിരുന്നത്. 
താന്‍ അവിവാഹിതയാണെന്നു പറഞ്ഞു രണ്ടു പുരുഷ•ാരെയും ജാസ്മിന്‍ പറ്റിച്ചു. ഒരാള്‍ 66,000 പൗണ്ട് നല്‍കി. പിന്നീട് താന്‍ മരിച്ചുവെന്ന് ഫെയിക്ക് ഐഡി ഉപയോഗിച്ച് ഇയാളെ ബോധ്യപ്പെടുത്തി. മറ്റൊരാളുമായി ഡേറ്റിങ് സൈറ്റ് വഴി ബന്ധം സ്ഥാപിച്ചു 7,500 പൗണ്ട് അടിച്ചു മാറ്റി. വേറെ രണ്ടു പേരില്‍ നിന്ന് പതിനായിരം പൗണ്ടും കൈക്കലാക്കി.
വീടിനുള്ളില്‍ ഭര്‍ത്താവിനെ വിശ്വസിപ്പിക്കാനായി ചില രാത്രികളില്‍ കടുത്ത തലവേദന അഭിനയിക്കുകയും ഛര്‍ദ്ദിക്കുന്നതായി കാണിക്കുകയും ചെയ്തു. എന്നാല്‍ അവസാനം കള്ളകളികള്‍ വിജയ് തന്നെ കണ്ടുപിടിക്കുകയായിരുന്നു.ജാസ്മിന്‍ തന്റേതെന്ന് പറഞ്ഞ് വിജയ്ക്ക് കൈമാറിയ ഒരു സ്‌കാന്‍ റിപ്പോര്‍ട്ടാണ് തട്ടിപ്പ് പുറത്താക്കിയത്. വിജയ് തന്റെ സുഹൃത്തായ ഡോക്ടര്‍ക്ക് സ്‌കാന്‍ റിപ്പോര്‍ട്ട് കാണിച്ചതോടെ കാര്യങ്ങള്‍ പൊളിഞ്ഞു. വിജയ് കാണിച്ച സ്‌കാന്‍ റിപ്പോര്‍ട്ട് ഗൂഗിളില്‍ നിന്ന് അടിച്ചുമാറ്റിയതാണെന്ന് ഡോക്ടര്‍ വിശദീകരിച്ചു. വഞ്ചന മനസിലായതോടെ വിജയ് നിയമ നടപടിക്കൊരുങ്ങുകയായിരുന്നു. ഭാര്യ തനിക്ക് തന്ന ഷോക്കില്‍ നിന്ന് ഒരിക്കലും മോചിതനാകുമെന്ന് കരുതുന്നില്ലെന്ന് വിജയ് കോടതിയില്‍ പറഞ്ഞു. തങ്ങളെപ്പോലെ നിരവധി പേര്‍ ഇനിയും വഞ്ചിക്കപ്പെടുമെന്നും. ജാസ്മിനെപ്പോലുള്ള വ്യക്തികള്‍ സമൂഹത്തിന് ഭീഷണിയാണെന്നും വിജയ് കോടതിയില്‍ പറഞ്ഞു. 2017 നവംബറിലാണ് ജാസ്മിന്‍ അറസ്റ്റിലായത്.

Latest News