തലശ്ശേരി- മകന്റെ വിവാഹ ക്ഷണ കത്ത് പത്രത്തിന്റെ മാതൃകയിൽ അച്ചടിച്ച് വ്യത്യസ്തനാവുകയാണ് മാധ്യമ പ്രവർത്തകനായ പാനൂരിനടുത്ത ചമ്പാട് പി.എം. മുക്കിലെ പി.എം.അഷ്‌റഫ്. തലശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പടയണി ദിനപത്രത്തിന്റെ ന്യൂസ് എഡിറ്ററാണ് അഷ്‌റഫ്. മകൻ അജാസ് അഷ്‌റഫിന്റെ ക്ഷണക്കത്തിനാണ് പത്ര രൂപം നൽകിയത്. കെട്ടിലും മട്ടിലും തനി വാർത്താ പത്രത്തിന്റെ രൂപത്തിൽ അച്ചടിച്ച വിവാഹ ക്ഷണ കത്തിൽ പത്രത്തിന്റെ തലയെടുപ്പോടെ വിവാഹം എന്ന് പേര് നൽകിയിട്ടുണ്ട്.
മുകളിൽ നൽകുന്ന പരസ്യത്തിന് പകരമായി രണ്ട് തിയ്യതികൾക്ക് പ്രാധാന്യം നൽകിയിരിക്കയാണ്. ലീഡ് വാർത്തയായി വിവാഹ വിവരണങ്ങൾ നൽകിയും നിക്കാഹ് സമയം, കുടുംബ വാർത്തകൾ, ക്ഷണക്കത്ത് , കൂടാതെ ആർഭാട വിവാഹങ്ങൾക്കെതിരെ ബോധവൽക്കരണം നൽകുന്ന സന്ദേശവും ഒരുക്കിയിരിക്കയാണ്.
തീർന്നില്ല പത്രത്തിന്റെ പൂർണത ഉറപ്പാക്കാൻ നാട്ടിലെ ഒരു സ്ഥാപനത്തിന്റെ പരസ്യവും ഉൾപ്പെടുത്തി. ഒരു പത്രത്തിന്റെ എല്ലാ രൂപവും ഭംഗിയും കത്തിനുണ്ട്.
പലരും തുറന്നു നോക്കുക പോലും ചെയ്യാത്ത വിവാഹ കത്തുകൾക്ക് ഭീമമായ സംഖ്യ ചെലവാക്കുന്നവർക്ക് ഒരു മാതൃക കൂടിയാണ് ഈ വിവാഹ ക്ഷണക്കത്ത്. ക്ഷണ ക്കത്തിന് എന്തെങ്കിലും പുതുമ നൽകണമെന്ന ആശയത്തിന്റെ സാക്ഷാത്ക്കാരമാണ് വിവാഹ ക്ഷണ കത്ത് വാർത്താ മാധ്യമ മാതൃകയിൽ അച്ചടിക്കാൻ പ്രേരണ നൽകിയതെന്ന് പി.എം അഷ്‌റഫ് പറഞ്ഞു.